
കേരളത്തിലെ മാത്രമല്ല, ലോകത്തിലെ കണക്ക് നോക്കിയാലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സർ സ്തനാര്‍ബുദമാണ്. തുടക്കത്തിൽ കണ്ടുപിടിക്കാൻ പറ്റാത്തതാണ് ഈ അർബ്ബുദത്തിൻറെ പേടിപ്പെടുത്തുന്ന സത്യം. ഇന്ത്യയിലെ മാത്രം നോക്കുകയാണെങ്കിൽ സ്തനാർബുദത്തിൻറെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിൽ എത്തുമ്പോഴാണ് പലരും തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും. സ്തനാർബുദത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടണമെങ്കിൽ രോഗലക്ഷണങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീകളെ മാത്രമല്ല ഒന്നോ രണ്ടോ ശതമാനം പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവുമധികം കാണപ്പെടുന്ന ക്യാന്‍സറുകളില്‍ ഒന്നായ ഈ ക്യാൻസറിൻറെ ലക്ഷണമറിഞ്ഞിരിക്കേണ്ടത് അനിവാര്യം
സ്തനാര്‍ബുദത്തിൻറെ ലക്ഷണങ്ങള്‍
സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ, തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തിൻറെ തൊലിയില്‍ നിറവ്യത്യാസം, വേദനയില്ലാത്ത മുറിവുകള്‍, മുലക്കണ്ണില്‍ നിന്ന് നീര് വരിക, വേദന, വ്രണങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഈ ലക്ഷണങ്ങള്‍ മറ്റ് അസുഖത്തിൻറെ കൂടി ലക്ഷണങ്ങളാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ബയോപ്‌സി ചെയ്തതിനുശേഷമാണ് സ്തനാര്‍ബുദമുണ്ടോ എന്ന കാര്യം ഉറപ്പിക്കാന്‍ സാധിക്കുക. ഇത് തുടക്കത്തില്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അര്‍ബുദം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അര്‍ബുദം തലച്ചോറിലേക്ക് വ്യാപിക്കുകയാണെങ്കില്‍ തലവേദന, ഛര്‍ദി എന്നിവയെല്ലാം ഉണ്ടാകാം. ശ്വാസകോശത്തിനെ ബാധിക്കുകയാണെങ്കില്‍ ശ്വാസംമുട്ടല്‍, എല്ലിലേക്ക് വ്യാപിക്കുകയാണെങ്കില്‍ നടുവേദന, എല്ല് പൊട്ടുക, വയറിന് വീക്കം എന്നിവയെല്ലാം ഉണ്ടാകുന്നു. ആദ്യഘട്ടത്തില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ മികച്ച ചികിത്സയിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സൺസ്ക്രീൻ ഉപയോഗം കാൻസറിലേക്ക് നയിക്കുമോ?
ആർക്കാണ് ഈ അര്‍ബുദം വരാനുള്ള സാധ്യത കൂടുതൽ?
45 വയസ്സിനു ശേഷം സ്തനാര്‍ബുദ സാധ്യത വളരെയധികം വര്‍ദ്ധിക്കുന്നു. സ്തനാര്‍ബുദരോഗങ്ങളില്‍ സ്ത്രീ ഹോര്‍മോണുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. വളരെ നേരത്തെയുള്ള ആര്‍ത്തവം, വൈകിയുള്ള ആര്‍ത്തവ വിരാമം എന്നിവ പ്രതികൂലഘടങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗര്‍ഭ ധാരണവും പ്രസവവും പ്രതികൂല ഘടങ്ങളാണ്. ആര്‍ത്തവാനന്തരമുള്ള ഹോര്‍മോണുകളുടെ ഉപയോഗം കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള അമിതവണ്ണം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യപാനം സ്തനാര്‍ബുദ സാധ്യത കൂട്ടാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തില്‍ റേഡിയേഷനു വിധേയമാകുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നു.
ചികിത്സ
മാമോഗ്രാം ആണ് ചെയ്യേണ്ടത്. സ്തനങ്ങളുടെ എക്സ്റേയാണിത്. ഇതുപയോഗിച്ച് സ്തനങ്ങളിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും കണ്ടുപിടിക്കാനാകും. കൂടാതെ കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്താനും കഴിയും. 40 വയസ്സു കഴിഞ്ഞാല്‍ വര്‍ഷം തോറും മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. വളരെ നേരത്തേ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. സ്തനങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുന്ന തരം സര്‍ജറികള്‍ സാധ്യമാണ്.. അതിനോടൊപ്പം തന്നെ സ്തനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന തരത്തിലുള്ള സര്‍ജറികളുമുണ്ട്. ഇതിനായി ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കലകളോ, മറ്റു കൃത്രിമ വസ്തുക്കളോ ഉപയോഗിക്കാവുന്നതാണ്.
Share your comments