1. News

ക്ഷീര കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി മൃഗ സംരക്ഷണ വകുപ്പ്

സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് കൈത്താങ്ങായി മൃഗ സംരക്ഷണ വകുപ്പ്. കന്നുകാലികൾക്കും ക്ഷീര കർഷകർക്കുമാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്, ഗോ സമൃദ്ധി പ്ലസ് പദ്ധതി എന്ന് അറിയപ്പെടുന്ന ഇതാണ്, കേരളത്തിൽ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കുള്ള ഇൻഷുറൻസ്. സബ്‌സിഡി പ്രകാരം, ക്ഷീരകർഷകർക്ക് കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷയും, കൂടാതെ സങ്കരയിനം പശുക്കൾക്ക് 65,000 രൂപ വരെ പ്രീമിയമായും സബ്സിഡി നൽകുന്നു.

Saranya Sasidharan

1.    സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് കൈത്താങ്ങായി മൃഗ സംരക്ഷണ വകുപ്പ്. കന്നുകാലികൾക്കും ക്ഷീര കർഷകർക്കുമാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്, ഗോ സമൃദ്ധി പ്ലസ് പദ്ധതി എന്ന് അറിയപ്പെടുന്ന ഇതാണ്, കേരളത്തിൽ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കുള്ള ഇൻഷുറൻസ്. സബ്‌സിഡി പ്രകാരം, ക്ഷീരകർഷകർക്ക് കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷയും, കൂടാതെ സങ്കരയിനം പശുക്കൾക്ക് 65,000 രൂപ വരെ പ്രീമിയമായും സബ്സിഡി നൽകുന്നു. ഇതിന് പുറമേ ജനറൽ വിഭാഗത്തിലുള്ള കർഷകർക്ക് 50 ശതമാനം സബ്സിഡിയും,  പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് 70 ശതമാനം സബ്സിഡിയും ലഭിക്കുന്നതായിരിക്കും. വിശദമായ വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്. 
 
2.    കൃഷി വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.  ഷംല ആഷിഫ്, ഫസീജ, സുനിത,   സൈനബ, ലൈല എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിൻ്റേയും വെളിയത്തു നാട് സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് കുടുംബശ്രീ പ്രവർത്തകർ വിവിധ പ്ലോട്ടുകളിലായി രണ്ടേക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഓണം വിപണി ലക്ഷ്യമാക്കി ജൂൺ അവസാന വാരമാണ് തൈകൾ നട്ടത്.  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കിയത് 53 തൊഴിലാളികളാണ് വർഷങ്ങളായി തരിശു കിടന്ന സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ്  കൃഷി ചെയ്തത്.  
3.    കുന്നന്താനം ഗ്രാമ പഞ്ചായത്തിൻ്റേയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ മാന്താനം ചന്തയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ച ചടങ്ങിൻ്റെ, വിപണന കേന്ദ്ര ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. 18 സ്റ്റാളുകളിലായി 160 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഉത്പന്നങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഭക്ഷണ സാധനങ്ങള്‍, രുചി വിഭവങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ചന്ദയിൽ ലഭ്യമാണ്. 
 
4.    കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ കുടുംബശ്രീ എന്നിവ മുഖേന വിപണി ഇടപെടലിൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ 77 ഓണച്ചന്തകള്‍ ആരംഭിക്കും. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് ഓണച്ചന്തകള്‍ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണ വിപണിക്കായി പച്ചക്കറികള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 10 ശതമാനം അധികം വില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിക്കും. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴു വരെയാണ് ഓണവിപണി നടക്കുന്നത്. കൃഷിഭവന്‍, ബ്ലോക്ക്, ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഓണ വിപണികള്‍ക്കായി നല്‍കുന്ന കര്‍ഷകന് അനുമോദന പത്രം നല്‍കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല അറിയിച്ചു.
 
5.    കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച നാട്ടുനന്മ എസ്.എച്ച്.ജി ഗ്രൂപ്പിലെ മാസ്റ്റര്‍ കര്‍ഷകനായ കെ.എം ലാലുവിൻ്റെ കൃഷിയിടത്തിലെ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.  കരുമാല്ലൂര്‍, തട്ടാംപടി സ്വദേശിയായ ലാലു കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മന്നത്ത് ഏഴ് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. വര്‍ഷങ്ങളായി തരിശുകിടന്ന ഭൂമി കാടുവെട്ടിത്തെളിച്ച്  വിദേശയിനം പഴം പച്ചക്കറിയായ ബട്ടര്‍നട്ട്, പാവല്‍, പടവലം, പീച്ചില്‍ ,സാലഡ് വെള്ളരി, ഇളവന്‍, പയര്‍, വിവിധയിനം കിഴങ്ങുവര്‍ഗ്ഗവിളകള്‍ ,റെഡ് ലേഡി പപ്പായ ,മുതലായ വിളകളാണ് കൃഷി ചെയ്യുന്നത്. ഇതിനു പുറമെ ഓണവിപണി ലക്ഷ്യമിട്ട് 10 ഏക്കറോളം സ്ഥലത്ത് വിവിധയിനം കാര്‍ഷിക വിളകളും കൃഷി ചെയ്യുന്നുണ്ട്. കരുമാലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയില്‍ ഉള്‍പ്പെടുത്തി, കോട്ടുവള്ളി കൃഷിഭവന്റെ മേല്‍നോട്ടത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.  
6.    കരിമ്പ് കൃഷി വ്യാപിപ്പിക്കാനും അതില്‍നിന്നും ശര്‍ക്കര ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കരിമ്പ് കൃഷി പുനരുജീവനവും ശര്‍ക്കര ഉത്പാദനവും  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.  ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് കരിമ്പ് കൃഷി നടത്താനും അതില്‍ നിന്ന് ശര്‍ക്കര ഉത്പാദിപ്പിച്ച് കര്‍ഷക ഉത്പാദക സംഘടനകളുടെ ചുമതലയില്‍ വിപണനം നടത്തുന്നതിനുമാണ് പദ്ധതി തയാറാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പങ്കാളികളാകാം. കൃഷിവകുപ്പില്‍ നിന്നും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് സബ്സിഡി ലഭ്യമാകും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ ശര്‍ക്കരയുടെ വിപണനം ഏറ്റെടുക്കും. ചടങ്ങിന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 
 
7.    ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് അട്ടപ്പാടിയിലെ കർഷകർ. ഷോളയൂരിലെ കർഷകർ 68 ഏക്കറിലാണ്‌ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്‌. കഴിഞ്ഞവർഷം അഞ്ച് ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയതിൽ മികച്ച വിളവ്‌ ലഭിച്ചതോടെയാണ്‌ ഇത്തവണ കൃഷി വ്യാപിപ്പിച്ചത്. ഷോളയൂർ പഞ്ചായത്തിലെ ഊത്ത്ക്കുഴി, ഗോഞ്ചിയൂർ, കട്ടാളക്കണ്ടി എന്നിവിടങ്ങളിലെ 60 കർഷകരാണ് നേതൃത്വം നൽകുന്നത്‌. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തു നിന്ന്‌ ഉരുളക്കിഴങ്ങ് വിത്തുകളെത്തിച്ച്‌ കൃഷി വകുപ്പിന്റെ നിർദേശത്തോടെയാണ് കൃഷി ചെയ്യുന്നത്. രണ്ടു മാസംമുമ്പ്‌ ആരംഭിച്ച കൃഷി 60 ദിവസത്തിനുള്ളിൽ വിളവെടുപ്പിന്‌ പാകമാകും. അടുപ്പിച്ചുള്ള മഴയും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
8.    കല്ലറ ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ അത്യുൽപാദനശേഷിയുള്ള 1300 തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലാണ് തെങ്ങിൻ തൈ വിതരണം ഉദ്ഘാടനം നിർവഹിച്ചത്, സംസ്ഥാന കാർഷിക വികസന വകുപ്പിൻ്റെ നാളികേര വികസന പദ്ധതി പ്രകാരമാണ് തെങ്ങിൻ തൈ വിതരണം നടത്തിയത്. നാളികേര കർഷകർക്കായുള്ള കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ തെങ്ങ് പരിപാലനത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 1500 നാളികേര കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ഗ്രാമപഞ്ചായത്തംഗങ്ങൾ പങ്കെടുത്തു. 
 
9.    കൃഷി രീതികളെക്കുറിച്ചും പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ചും പഠിക്കുന്നതിനായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം, സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രി അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്‌ലിയുമായി സൗദി അറേബ്യ വെച്ച് കൂടിക്കാഴ്ച്ച നടത്തി. കൃഷി, ലാൻഡ്സ്കേപ്പിങ്, സൗന്ദര്യവത്കരണ പദ്ധതികൾ, മാലിന്യ സംസ്കരണം, ജല ഉപയോഗം തുടങ്ങിയ മേഖലകൾ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കാർഷിക വികസനം, ഹരിത വിസ്തൃതി വിപുലീകരിക്കൽ, വനവത്കരണം, സൗന്ദര്യവത്കരണ പദ്ധതികൾ എന്നിവക്കായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന ശ്രമങ്ങൾ പ്രതിനിധി സംഘം വിശദീകരിച്ചു. 
10.    ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യ ജിഐ ഫെയർ 2022 ന് ഇന്ന് സമാപനം. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റർ ആന്റ് മാർട്ടിൽ ഓഗസ്റ്റ് 26നാണ് എക്സ്പോ ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള 500ഓളം കർഷകർ, സംരംഭകർ, കരകൗശലക്കാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട്  ഭൗമസൂചിക പദവി നേടിയ നിരവധി ഉൽപന്നങ്ങളാണ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്നത്.  ഹാൻഡിക്രാഫ്റ്റ്സ്, ഹാൻഡ് ലൂം, വിവിധ അലങ്കാര വസ്തുക്കൾ,  വസ്ത്രങ്ങൾ, ഭക്ഷണ വിഭവങ്ങൾ എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളാണ്. 236 കൈത്തറി ഉൽപന്നങ്ങൾ, 130 കാർഷിക ഉൽപന്നങ്ങൾ, 17 ഭക്ഷ്യ ഉൽപന്നങ്ങൾ, 12 നിർമിത ഉൽപന്നങ്ങൾ, 2 പ്രകൃതിദത്ത ഉൽപന്നങ്ങൾ എന്നിവയാണ് മേളയിലുള്ളത്. കേരളത്തെ പ്രതിനിധീകരിച്ച്  14 സ്റ്റാളുകളിലായി നിരവധി ഉൽപന്നങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. എക്സ്പോർട്ട് പ്രമോഷൻ ഫോർ ഹാൻഡിക്രാഫ്റ്റ്സാണ് പരിപാടി സംഘടിപ്പിച്ചത്. ഗുണമേന്മയുള്ള ഉൽപന്നങ്ങളെ ആഗോള വിപണിയിലേക്കും മറ്റ് ഉപഭോക്താക്കളിലേയ്ക്കും എത്തിക്കുകയാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം. മേളയുടെ പ്രസക്തഭാഗങ്ങളിലേയ്ക്ക്....
 
11.    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടിൻ്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 30 വരെയും, കേരള തീരത്ത് 29 മുതൽ 30 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
English Summary: Animal Welfare Department with insurance coverage for dairy farmers

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds