1. News

കേരള ജീനോം ഡാറ്റ സെൻറർ, മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു

ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ പരിപ്രേക്ഷ്യം അവതരിപ്പിച്ച കേരളത്തിന്റെ നേട്ടം ഭാവിയിലും തുടരാൻ ഉതകുന്ന രണ്ട് പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു; കേരള ജീനോം ഡാറ്റ സെന്ററും മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസും. കെ-ഡിസ്‌ക് ഇന്നൊവേഷൻ ഡേയുടെ സമാപന ചടങ്ങിലാണ് ഭാവിയെ നിർണയിക്കുന്ന ഇരു പദ്ധതികളും അവതരിപ്പിച്ചത്.

Meera Sandeep
കേരള ജീനോം ഡാറ്റ സെൻറർ,  മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു
കേരള ജീനോം ഡാറ്റ സെൻറർ, മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ പരിപ്രേക്ഷ്യം അവതരിപ്പിച്ച കേരളത്തിന്റെ നേട്ടം ഭാവിയിലും തുടരാൻ ഉതകുന്ന രണ്ട് പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു; കേരള ജീനോം ഡാറ്റ സെന്ററും മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസും. കെ-ഡിസ്‌ക് ഇന്നൊവേഷൻ ഡേയുടെ സമാപന ചടങ്ങിലാണ് ഭാവിയെ നിർണയിക്കുന്ന ഇരു പദ്ധതികളും അവതരിപ്പിച്ചത്. രോഗങ്ങൾ തടയുന്നതിലും ചികിത്സ ലഭ്യമാക്കുന്നതിലും നൂതന സാധ്യതകൾ തുറക്കുന്ന മേഖലയാണ് ജീനോമിക്‌സ് എന്നും ഈ രംഗത്തെ കേരളത്തിന്റെ ചുവടുവെപ്പാണ് ജീനോം ഡാറ്റ സെന്റർ എന്നും പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

'വരും കാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ,  ജനിതക പ്രശ്‌നങ്ങൾ എന്നിവയുടെ പഠനങ്ങളും ഗവേഷണങ്ങളും ആണ് ജീനോം ഡാറ്റ സെന്റർ വഴി ലക്ഷ്യമിടുന്നത്. പുതിയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ നിർമാണം, സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയുടെ ജനിതകം എന്നിവയെക്കുറിച്ച് ഗവേഷണ പ്രവർത്തനങ്ങൾ നടക്കും.  അഞ്ച് വർഷത്തിൽ 500 കോടി രൂപയാണ് സെന്ററിന് ചെലവ് പ്രതീക്ഷിക്കുന്നത്.  ഇതിൽ 50 കോടി ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു.  മൈക്രോബയോമുകളെക്കുറിച്ചുള്ള പഠനം കോവിഡിന്റെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യമുള്ളതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വർദ്ധിച്ചുവരുന്ന രോഗാതുരത, വാർദ്ധക്യകാല രോഗങ്ങൾ, വാർദ്ധക്യ രോഗങ്ങളുടെ പ്രതിരോധം, മനുഷ്യന്റെ പ്രതിരോധശേഷി വർധിപ്പിക്കൽ എന്നിവ മൈക്രോബയോം ഗവേഷണ മേഖലയിൽ വരുന്നതാണ്. ഗവേഷണങ്ങൾക്ക് ഫലമുണ്ടായാൽ പല രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും.  അഞ്ച് കോടി രൂപയാണ് മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസിന്റെ പ്രാരംഭ ചെലവുകൾക്കായി നീക്കിവെച്ചത്.

നൂതനസാങ്കേതിക വിദ്യാ പ്രോത്സാഹനം നയം ഒരു അജണ്ടയായി പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ-ഡിസ്‌ക് രൂപീകരിച്ചത് ആ ഉദ്ദേശ്യത്തിലാണ്. നൂതന വിദ്യാ രംഗത്തെ മുന്നേറ്റത്തിന് അടിത്തറ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആ ലക്ഷ്യം മുൻനിർത്തിയാണ് കേരള നോളജ് ഇക്കോണമി മിഷൻ സ്ഥാപിച്ചത്.  മിഷൻ മുഖേന നാല് വർഷത്തിനുള്ളിൽ 35 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കും. അതിൽ 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനാണ് പ്രാരംഭമായി ലക്ഷ്യമിട്ടിട്ടുള്ളത്. നമ്മുടെ കുട്ടികൾ നൂതന സാങ്കേതികവിദ്യയിൽ താല്പര്യമുള്ളവരായി മാറണം. അതിനുള്ള ബഹുമുഖ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കേരളം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറിവാണ് നമ്മുടെ മൂലധനം.  കഴിഞ്ഞ 30 വർഷം ഐ.ടി മേഖലയുടേത് ആയിരുന്നെങ്കിൽ ഇനിയുള്ള 30 വർഷം ബയോടെക്‌നോളജിയുടേതാണ്. ജൈവവൈവിധ്യത്തിൽ സമ്പന്നമായ കേരളം ഈ സാധ്യത ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാർത്തകൾ: കാൻസർ ചികിത്സയിൽ നാഴികകല്ല്; റോബോട്ടിക് സർജറി, ഡിജിറ്റൽ പത്തോളജി ചികിത്സാ സംവിധാനങ്ങൾ വരുന്നു

ചടങ്ങിൽ മികച്ച നൂതന ആശയങ്ങൾ സമർപ്പിച്ചവർക്ക്  മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്തു. സിറ്റിസൺ സാറ്റിസ്ഫാക്ഷൻ സർവേ എന്ന ആശയം സമർപ്പിച്ച ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ ഷാഹുൽ ഹമീദ് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് നേടി. വകുപ്പുതലത്തിൽ ഒന്നാമതെത്തിയ ജി.എസ്.ടി വകുപ്പിന് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് കൈമാറി. യംഗ് എന്റർപ്രണേഴ്‌സ് പ്രോഗ്രാം 4.0 യിൽ ആകെ 944 ആശയങ്ങളാണ് ലഭിച്ചത്. ഇതിൽ സ്‌കൂൾ തലത്തിൽ കൂടുതൽ ആശയങ്ങൾ നൽകിയ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ കണ്ണൂർ,  കോളജ് തലത്തിൽ സെന്റ് കിറ്റ്‌സ് കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോട്ടയം, സർവകലാശാലാ തലത്തിൽ കേരള കാർഷിക സർവകലാശാല എന്നിവ അവാർഡുകൾ നേടി. ഔട്ട്സ്റ്റാൻഡിംഗ് പെർഫോമർ വിഭാഗത്തിൽ കോട്ടയം അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് ഒന്നാമതെത്തി.

സ്‌കൂൾ തലത്തിലെ മികച്ച ഫെസിലിറ്റേറ്റർ ആയി കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ റോഷിത കെ.വി,  കോളജ് തലത്തിൽ അമൽജ്യോതി കോളജിലെ ഷെറിൻ സാം ജോസ്,  സർവകലാശാലാ തലത്തിൽ കാർഷിക സർവകലാശാലയിലെ ഡോ. മെറിൻ പത്രോസ് എന്നിവർ അവാർഡുകൾ സ്വീകരിച്ചു.

ജില്ലാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ചത് കോട്ടയമാണ്. പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ, എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. കെ.എം എബ്രഹാം, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, സാം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

English Summary: CM announced the Kerala Genome Data and Microbiome Center of Excellence projects

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds