1. News

ജനങ്ങളുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാ തല അവലോകന യോഗത്തിലൂടെയും മന്ത്രിമാർ നേതൃത്വം നൽകിയതാലൂക്ക് അദാലത്തിലൂടെയും പരമാവധി ജനങ്ങളെ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് ഗവൺമെന്റ് ചെയ്യുന്നതെന്ന് ക്ഷീര വികസന , മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
ജനങ്ങളുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
ജനങ്ങളുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാ തല അവലോകന യോഗത്തിലൂടെയും മന്ത്രിമാർ  നേതൃത്വം നൽകിയ താലൂക്ക് അദാലത്തിലൂടെയും  പരമാവധി ജനങ്ങളെ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് ഗവൺമെന്റ് ചെയ്യുന്നതെന്ന് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതി പരിഹാരങ്ങൾക്കൊപ്പം ഭാവി കേരളത്തിന്റെ നയരൂപീകരണ ചർച്ചക്കും സംസ്ഥാന ഗവൺമെന്റ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത് അഭൂതപൂർവമായ ജനപ്രവാഹമാണ് പരിപാടിയിലുണ്ടായത്.

അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സൂക്ഷ്മ സംരഭങ്ങളുൾപ്പെടെയാരംഭിച്ച് ദരിദ്ര വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനങ്ങളിലടക്കം കഴിഞ്ഞ ഏഴ് വർഷങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടക്കുന്നത്. ദേശീയ പാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാർ  ചെലവിലാണ് നടപടികൾ സ്വീകരിച്ചത്.

സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. കരൾ മാറ്റ ശസ്ത്രക്രിയയുൾപ്പെടെ  ഗവൺമെന്റ് ആശുപത്രികളിൽ നടത്താൻ കഴിയുന്ന അവസ്ഥയിലേക്ക് നമ്മുടെ പൊതു ജന ആരോഗ്യ സംവിധാനങ്ങളെത്തി. സ്ത്രീ ശാക്തീകരണം, സാമൂഹികക്ഷേമ പെൻഷൻ, പി എസ് സി നിയമനം എന്നിവയിൽ സർക്കാരിന്റെ സമീപനം വ്യക്തമാണ്. സംരഭകത്വ വർഷം പദ്ധതിയിലുൾപ്പെടുത്തി ഒരു ലക്ഷത്തിലധികം സംരഭങ്ങൾ ആരംഭിച്ചതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഉയർന്ന ജീവിത നിലവാരം ജനങ്ങൾക്ക് സാധ്യമാക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് നവകേരള സദസ്സിലൂടെ ജനങ്ങൾ നൽകിയ അംഗീകാരം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

ഇച്ഛാശക്തിയുടെയും കർത്തവ്യ ബോധത്തിന്റെയും മാതൃകയാണ് സംസ്ഥാന സർക്കാർ:

മന്ത്രി അഹമ്മദ് ദേവർകോവിൽ

അസാധ്യമെന്ന് കരുതിയ പദ്ധതികൾ പ്രാവർത്തികമാക്കിയ ഇച്ഛാശക്തിയുടെയും കർത്തവ്യ ബോധത്തിന്റെയും മാതൃകയാണ് സംസ്ഥാന ഗവൺമെന്റെന്ന് തുറമുഖ, പുരാവസ്തു -പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കോവിഡ്, പ്രളയ ദുരന്തങ്ങളെയടക്കം അതിജീവിച്ചവരാണ് നാം. അസാധ്യമെന്ന ചിന്തയില്ലാത്തതിന്റെ മികച്ച മാതൃകയാണ് വിഴിഞ്ഞം തുറമുഖം, ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ കൊച്ചി പവർ ഗ്രിഡ് എന്നീ വികസന പദ്ധതികളുടെ പൂർത്തീകരണം.

വിഴിഞ്ഞത്തെ ജനങ്ങൾക്ക് സഹായകരമാകുന്ന പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ചില കോണുകളിൽ നടന്നു. എന്നാൽ അതിനെ അതിജീവിച്ച് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 10 ലക്ഷം ടി യു കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്ത് കഴിയും. പാറയുടെ ലഭ്യതയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ തമിഴ്‌നാട് സർക്കാരുമായി സഹകരിച്ചുകൊണ്ട് ഗവൺമെന്റ് തരണം ചെയ്തു. ദൈനംദിന അവലോകന യോഗങ്ങളും, കലണ്ടർ അധിഷ്ഠിത പ്രവർത്തനങ്ങളുമായാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തെ സർക്കാർ ഏകോപിപ്പിച്ചത്. 2,960 മീറ്റർ പുലിമുട്ട് നിർമാണം നിലവിൽ പൂർത്തിയാക്കി വിഴിഞ്ഞം ബാലരാമപുരം റയിൽ അനുമതി, ലോജിസ്റ്റിക്‌സ് മേഖലയിൽ 2000 പ്രദേശവാസികൾക്ക് നേരിട്ട് ജോലി നൽകുന്നതിനുള്ള പരിശീലനത്തിനായി 80 കോടി രൂപ ചെലവിൽ അസാപ്പ് തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രത്തിന്റെ നിർമാണം എന്നിവ പൂർത്തിയാക്കി. ബേപ്പൂർ, കൊല്ലം, അഴീക്കൽ വിഴിഞ്ഞം  തുറമുഖങ്ങൾക്ക് ഐ എസ് പി എസ് കോഡ് ലഭിക്കുന്നതോടെ ചരക്ക് കപ്പലുകൾക്കൊപ്പം യാത്രാ കപ്പലുകൾക്കും എത്തിച്ചേരാൻ കഴിയും. അറേബ്യൻ രാജ്യങ്ങളിൽ നിന്നും  കേരളത്തിലേക്ക് യാത്ര നടത്തുന്നതിന് വിവിധ ഷിപ്പിംഗ് കമ്പനികൾ താൽപര്യമറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെയടിസ്ഥാനമാക്കി പ്രോഗ്രസ് കാർഡവതരിപ്പിച്ച ഗവൺമെന്റാണിത്. സോഷ്യൽ ഓഡിറ്റിന് വിധേയമായി വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സർക്കാരിനുള്ള അംഗീകാരമാണ് നവകേരള സദസ്സിലേക്കൊഴുകിയെത്തുന്ന പതിനായിരങ്ങളെന്നും മന്ത്രി പറഞ്ഞു.

നവകേരള പ്രയാണത്തിനുള്ള നിർദേശങ്ങൾ നവകേരള സദസ്സിലൂടെ ലഭിക്കുന്നു:

മന്ത്രി സജി ചെറിയാൻ

നവകേരളത്തിന്റെ പ്രയാണത്തിനാവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഴിഞ്ഞത്ത് കോവളം നിയോജക മണ്ഡല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം വിവിധ മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന ലക്ഷക്കണക്കിന് പരാതികൾ സ്വീകരിച്ചു പരിഹരിക്കുകയാണ്, സംസ്ഥാനം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്ത് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയകരമായി പൂർത്തീകരിക്കുകയാണ്. ഒന്നര ലക്ഷം കോടി രൂപയുടെ വാർഷികബജറ്റാണ് കേരളത്തിനുള്ളത് ഏകീകൃത നികുതി സംവിധാനത്തിലൂടെ സംസ്ഥാനത്തിന് പരിമിതികളുണ്ടായി. എന്നാൽ സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മികച്ചതാണ്. 23,000 കോടി നികുതി പിരിച്ച് കേരളം മാതൃകയായി. ധനകാര്യ കമ്മീഷൻ അനുവദിക്കുന്ന വിഹിതം പോലും ഇന്ന് ലഭിക്കുന്നില്ല. കേന്ദ്ര ഗ്രാൻഡിൽ 10% കുറവുണ്ടായി. വായ്പ പരിധി കുറച്ചതിലൂടെ സംസ്ഥാനത്തിന് പ്രതിസന്ധി ഉണ്ടായി. വരുമാന വർധനവ് സാധ്യമാക്കി മികച്ച ജീവിത നിലവാരം സാധ്യമാക്കുക എന്നതാണ് നവകേരള സദസ്സിലൂടെ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. വൻ തോതിലുള്ള ജന പങ്കാളിത്തവും നിർദേശങ്ങളും നവകേരള സൃഷ്ടിക്ക് ഗവൺമെന്റിന് പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

English Summary: People's problems will be solved in time: Minister J. Chinchurani

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds