1. News

ക്ഷേമ, വികസന പദ്ധതികൾ ജനങ്ങളുടെ കൽപ്പനപ്രകാരം നടപ്പാക്കും: മുഖ്യമന്ത്രി

വികസന, ക്ഷേമ പദ്ധതികൾ സർക്കാർ മുറയ്ക്ക് എന്ന നിലയിലല്ല പകരം, ജനങ്ങളുടെ കൽപ്പനപ്രകാരം നടപ്പാക്കപ്പെടുകയെന്നതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പുതിയ ഭരണ സംസ്‌കാരമാണ്. പറഞ്ഞതു ചെയ്യുക, അതിൽ നേരിടുന്ന തടസങ്ങൾ നീക്കുക, ചെയ്യുന്നതു ജനങ്ങളെ ബോധ്യപ്പെടുത്തുക, ജനങ്ങളെ നാടിന്റെ വികസനങ്ങളിൽ പങ്കാളികളാക്കുക - ഇതാണ് നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Meera Sandeep
ക്ഷേമ, വികസന പദ്ധതികൾ ജനങ്ങളുടെ കൽപ്പനപ്രകാരം നടപ്പാക്കും: മുഖ്യമന്ത്രി
ക്ഷേമ, വികസന പദ്ധതികൾ ജനങ്ങളുടെ കൽപ്പനപ്രകാരം നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന, ക്ഷേമ പദ്ധതികൾ സർക്കാർ മുറയ്ക്ക് എന്ന നിലയിലല്ല പകരം, ജനങ്ങളുടെ കൽപ്പനപ്രകാരം നടപ്പാക്കപ്പെടുകയെന്നതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പുതിയ ഭരണ സംസ്‌കാരമാണ്. പറഞ്ഞതു ചെയ്യുക, അതിൽ നേരിടുന്ന തടസങ്ങൾ നീക്കുക, ചെയ്യുന്നതു ജനങ്ങളെ ബോധ്യപ്പെടുത്തുക, ജനങ്ങളെ നാടിന്റെ വികസനങ്ങളിൽ പങ്കാളികളാക്കുക - ഇതാണ് നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം മുട്ടത്തറയിൽ പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മേയ് 20 വരെയാണ് നൂറു ദിന കർമ പരിപാടി നടപ്പാക്കുന്നത്.

ഒരു ജില്ലയേയും ഒരു ജീവിതത്തേയും സ്പർശിക്കാതെ നൂറു ദിന കർമ പരിപാടി കടന്നുപോകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. 'കൈകൾ കോർത്തു കരുത്തോടെ' എന്ന പേരിലാണ് 100 ദിന കർമപരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതു കേവലം പേരുമാത്രമല്ല, കേരള ജനത ഒരുമിച്ചു നിൽക്കുമെന്ന വ്യക്തമായ സന്ദേശമാണ്. നാടിനെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളേയും കരുത്തോടെ അതിജീവിക്കുമെന്നത് ഈ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നു. ജനങ്ങളെ പല തട്ടുകളാക്കി തിരിക്കാൻ പല കൂട്ടർ പലവിധത്തിൽ ശ്രമിക്കുന്നുവെന്നതാണ് ഇന്നു നാം നേരിടുന്ന ദൗർഭാഗ്യകരമായ അവസ്ഥ. പല പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും ചേരിതിരിഞ്ഞു പോരടിക്കാനും ചില ശക്തികൾ വലിയ തോതിൽ ശ്രമിക്കുന്നു. നാടിന് അർഹതപ്പെട്ടതു നിഷേധിക്കുമ്പോൾ സ്വാഭാവികമായി ജനങ്ങൾ ഒരുമിച്ചു ശബ്ദമുയർത്തും. അർഹിക്കുന്നതു ചോദിച്ചുവാങ്ങാനുള്ള ഒരുമിക്കൽ ഉണ്ടാകരുതെന്നു ചിലർ ആഗ്രഹിക്കുന്നു. അർഹതപ്പെട്ടതെല്ലാം നിഷേധിക്കുന്നത് എളുപ്പമാകുമെന്നും ഇത്തരം ശക്തികൾ കണക്കുകൂട്ടുന്നു. ജനങ്ങൾ എത്രമാത്രം ഭിന്നിക്കുന്നുവോ, ഏതൊക്കെ വിധത്തിൽ ഭിന്നിക്കുന്നുവോ അത്രത്തോളം നല്ലതെന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. സ്ഥാപിത താത്പര്യങ്ങൾ കൊണ്ടുനടക്കുന്നവരാണ് അവർ. അവരുടെ താത്പര്യങ്ങൾ ഇവിടെ വിജയിച്ചുകൂടാ. അതു വിജയിക്കാൻ അനുവദിക്കരുത്. അവിടെയാണ് ഒറ്റക്കെട്ടായി നാം അണിനിരക്കണമെന്ന അർഥത്തിൽ 'കൈകൾ കോർത്ത്' എന്ന പ്രയോഗം അർഥപൂർണമാകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമ നിധി ബോർഡ് ഏർപ്പെടുത്തി

'കരുത്തോടെ' എന്നതാണു മറ്റൊരു വാക്ക്. നാടിനെ ദുർബലപ്പെടുത്താൻ നാനാതലത്തിലുള്ള ശ്രമങ്ങളാണു നടക്കുന്നത്. അർഹതപ്പെട്ടവയൊക്കെ നിഷേധിക്കാൻ നോക്കുന്നു. നികുതി ഓഹരിയിലെ അർഹമായ ഭാഗം മുതൽ പ്രവാസി മലയാളികൾ തരുന്ന സഹായം വരെ വിലക്കുന്ന സ്ഥിതിയുണ്ട്. ദുർബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളെ നാം എങ്ങനെ അതിജീവിക്കുമെന്നിടത്താണ് 'കരുത്തോടെ' എന്ന വാക്കിന്റെ പ്രസക്തി. ഒറ്റക്കെട്ടായി കരുത്തോടെ നിന്നാൽ ആർക്കും നമ്മെ തളർത്താനാകില്ല. അങ്ങനെ കരുത്തു തെളിയിച്ചാൽ പലരുടേയും നയനിലപാടുകൾ മാറുകയും ചെയ്യും.

ഏതു പ്രതികൂല സാഹചര്യങ്ങളേയും നമുക്ക് അതിജീവിച്ചേ പറ്റൂ. പ്രതികൂല സാഹചര്യങ്ങളിൽ മുട്ടു മടക്കുന്നതു നാടിന്റെ ഭാവിയെയാണ് പ്രതികൂലമായി ബാധിക്കുക. ചിലർക്ക് ഇതു മനസിലാകുന്നില്ല. മനസിലായാലും മനസിലായതായി നടിക്കുന്നില്ല. ഇന്നത്തെ പ്രത്യേക സാഹചര്യം എന്താണെന്നതു നോക്കാതെ, അത് ആരു സൃഷ്ടിച്ചുവെന്നു നോക്കാതെ, എന്തിനു സൃഷ്ടിച്ചുവെന്നതു കണക്കിലെടുക്കാതെ ചിലർ നിലപാടുകളെടുക്കുന്നു. ആ നിലപാടുകൾ സംസ്ഥാനത്തെ ശക്തിപ്പെടുത്താനല്ല, ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. അത് തിരിച്ചറിയാൻ നമുക്കാകണം. കൃത്യമായ നിക്ഷിപ്തതാത്പര്യത്തോടെ ചിലർ കൽപ്പിക്കുകയാണ്. അവർ ആജ്ഞാപിക്കുന്ന നിലപാടുകളെടുത്താൽ കേരളത്തിന്റെ ഭാവിയാകെ ഇരുണ്ടുപോകും.

സർക്കാരിനു സാമ്പത്തികമായി വിഷമകരമായ സാഹര്യമുണ്ടെന്നതു വസ്തുതയാണ്. എന്നാൽ അതു പ്രതിസന്ധിയല്ല. പ്രശ്നങ്ങൾ മാത്രമാണ്. അതു പരിഹരിക്കുന്ന കാര്യത്തിൽ ജനജങ്ങൾ സർക്കാരിനോടൊപ്പം അണിനിരക്കുമെന്നതുതന്നെയാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാനില്ല. കഴിഞ്ഞ അഞ്ചു വർഷം സർക്കാരിന്റെ ഭരണം അനുഭവിച്ചറിഞ്ഞവരാണു നാടും ജനങ്ങളും. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാരായാണു പ്രവർത്തിച്ചത്. അതുകൊണ്ടാണു സർക്കാരിന്റെ പ്രവർത്തനങ്ങൾ വാർഷിക വിലയിരുത്തലിനു വിധേയമാക്കി ജനങ്ങൾക്കു മുന്നിൽ ഓരോ വർഷവും അവതരിപ്പിച്ചു. അതാണ് ഒരു സർക്കാരിനു നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത. താത്കാലിക ആവശ്യത്തിനുവേണ്ടി ആളുകളെ പെട്ടെന്നു കൂടെ നിർത്താൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതി സർക്കാർ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയെന്നതാണ് സർക്കാരിന്റെ പ്രവർത്തനരീതി.

ആകെ 1,284 പദ്ധതികളാണു മൂന്നാം നൂറുദിന പരിപാടിയുെട ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. 15,896 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇവ നടപ്പാക്കുന്നതിന്റെ ഭാഗമായി 4,33,000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും. പശ്ചാത്തല സൗകര്യ വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും ഒരുപോലെ ഊന്നൽ നൽകുന്നതാണ് നൂറുദിന കർമപരിപാടി. 20,000 ഭവനങ്ങളാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കുന്നത്. പുനർഗേഹം പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഭവനങ്ങളുടെ താക്കോൽദാനം നടത്തും. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 500 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കും. ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’ എന്ന പദ്ധതിയുടെ ഭാഗമായി 2,65,000ഓളം പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിദൂര ആദിവാസി കോളനികളിൽ മൈക്രോ ഗ്രിപ്പ് പദ്ധതി നടപ്പാക്കും. ബ്രഹ്‌മപുരത്തെ സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം നടത്തും. ഫ്ളോട്ടിങ് സോളാർ പ്ലാന്റുകൾക്കുള്ള ഏകജാലക സംവിധാനം നടപ്പാക്കും. ജലവിഭവ വകുപ്പിൽ 1879 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. പൊതുമരാമത്ത് വകുപ്പിൽ 2611 കോടിയുടെ പദ്ധതികൾ, വൈദ്യുതി വകുപ്പിൽ 1981 കോടിയുടെ പദ്ധതികൾ, തദ്ദേശ സ്വയംഭരണ വകുപ്പിൽ 1595 കോടിയുടെ പദ്ധതികൾ തുടങ്ങിയവയും ഈ വരുന്ന 100 ദിവസംകൊണ്ടു നടപ്പാക്കും. പദ്ധതി പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

100 ദിന കർമപരിപാടിയുടെ ഭാഗമായി നിർമാണം ആരംഭിക്കുന്ന 400 മത്സ്യത്തൊഴിലാളി ഭവനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ഫിഷറീസ് മന്ത്രി നേരിട്ട് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച 2,450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയുടെ തുടർച്ചയാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. ഭരണത്തുടർച്ച തെരഞ്ഞെടുപ്പ് ജയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ക്ഷേമ പ്രവർത്തനങ്ങളുടേയും വികസന പ്രവർത്തനങ്ങളുടേയും തുടർച്ചയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭവനം നഷ്ടപ്പെട്ട് വിഷമിക്കുന്ന ഒരു മത്സ്യത്തൊഴിലാളിയും കേരളത്തിലുണ്ടാകരുതെന്നാണു സർക്കാരിന്റെ ദൃഢനിശ്ചയമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്നും മന്ത്രി പറഞ്ഞു. മുട്ടത്തറയിൽ നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ മാതൃക ഗതാഗത മന്ത്രി ആന്റണി രാജു അനാച്ഛാദനം ചെയ്തു. മന്ത്രിമാരായ വി. ശിവൻകുട്ടി, വി. അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ വി. ജോയി, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ, ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മത്സ്യബന്ധന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീനിവാസ്, ഡയറക്ടർ അദീല അബ്ദുള്ള, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

English Summary: Welfare and development schemes will be implemented at the behest of the people

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds