1. News

സ്വന്തം ഭൂമിയിൽ മാത്രമേ ഫലവർഗ്ഗ കൃഷി ചെയ്യാവൂ : പുതിയ നിർദേശം

തോട്ടഭൂമിയിൽ ഫലവർഗങ്ങൾ കൃഷിചെയ്യാമെന്ന സംസ്ഥാന ബജറ്റിലെ നിർദേശം, വനഭൂമി പാട്ടത്തിനെടുത്ത് തയ്യാറാക്കിയ തോട്ടങ്ങളിൽ നടപ്പാക്കാൻ ബുദ്ധിമുട്ടാകും.

Arun T
ഫലവർഗങ്ങൾ കൃഷി
ഫലവർഗങ്ങൾ കൃഷി

തോട്ടഭൂമിയിൽ ഫലവർഗങ്ങൾ കൃഷിചെയ്യാമെന്ന സംസ്ഥാന ബജറ്റിലെ നിർദേശം, വനഭൂമി പാട്ടത്തിനെടുത്ത് തയ്യാറാക്കിയ തോട്ടങ്ങളിൽ നടപ്പാക്കാൻ ബുദ്ധിമുട്ടാകും.

99 വർഷത്തെ കുത്തകപ്പാട്ടത്തിനാണ് വനഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നത്. പാട്ടവ്യവസ്ഥയിൽ, എന്തെല്ലാം തോട്ടവിളകളാണ് ഓരോ ഇടത്തും കൃഷിചെയ്യേണ്ടതെന്ന് വ്യക്തമായി പറയുന്നുണ്ട്. അതിന് വിപരീതമായി കൃഷിയിറക്കിയാൽ വനംവകുപ്പ് തടസ്സവാദം ഉന്നയിക്കും. രാജ്യത്തെ വനഭൂമിയിൽ സംസ്ഥാനസർക്കാരിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമില്ല. 1980-ലെ കേന്ദ്ര വനംനിയമം അനുസരിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അധീനതയിലാണ് സംസ്ഥാനത്തെ വനഭൂമിയും.

വനഭൂമിക്ക് സമീപമുള്ള ബഫർ സോൺ സംബന്ധിച്ച അധികാരവും അവർക്കാണ്. പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷന് പതിനാറായിരം ഹെക്ടർ ഭൂമിയുണ്ട്. ഇതിൽ കാസർകോട്ടെ പെരിയ എസ്റ്റേറ്റ് ഒഴികെയുള്ളവ വനംവകുപ്പിൽനിന്ന്‌ പാട്ടത്തിെനടുത്തവയാണ്. ആതിരപ്പള്ളി, കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട്, കല്ലല, നിലമ്പൂർ, പേരാമ്പ്ര തുടങ്ങിയ തോട്ടങ്ങൾ വനഭൂമിയിലാണ്. സംസ്ഥാനസർക്കാരും വനംവകുപ്പും ചേർന്നുണ്ടാക്കിയ കരാറിൽനിന്നാണ് ഇത് പാട്ടത്തിന് ലഭിച്ചിരിക്കുന്നത്.

റബ്ബർ, കശുമാവ്, എണ്ണപ്പന തുടങ്ങിയ തോട്ടവിളകളാണ് ഇപ്പോൾ വ്യാപകമായി കൃഷിചെയ്യുന്നത്. സ്വകാര്യ പ്ലാന്റേഷൻ കമ്പനികളും വനഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നുണ്ട്.

വനംവകുപ്പും തോട്ടം കമ്പനികളുമായി നിലവിെല കരാറനുസരിച്ചുള്ള കൃഷികൾമാത്രമേ ചെയ്യാൻ കഴിയൂ. തോട്ടങ്ങളിൽ റംബൂട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ തുടങ്ങിയ പഴങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാനാണ് ബജറ്റിൽ നിർദേശം. വനഭൂമി പാട്ടത്തിനെടുത്തിട്ടുള്ള പ്ലാന്റേഷനുകളിൽ വ്യവസ്ഥയ്ക്കുപുറത്ത് കൃഷിചെയ്യാൻ വനംവകുപ്പ് അനുവദിക്കില്ലെന്ന് ഉന്നതവനപാലകർ ചൂണ്ടിക്കാട്ടുന്നു.

തോട്ടങ്ങൾ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ആലോചിച്ചിരുന്നെങ്കിലും വനംവകുപ്പിന്റെ എതിർപ്പുകാരണം കഴിഞ്ഞില്ല.

റബ്ബർകൃഷിക്ക് നൽകിയിരിക്കുന്ന തോട്ടങ്ങളിൽ അനുമതിയില്ലാതെ പച്ചക്കറിക്കൃഷി നടത്തിയതിന് വനംവകുപ്പ് കേസെടുത്ത സംഭവങ്ങളുണ്ട്. പ്ലാന്റേഷൻ കോർപ്പറേഷനിലെ രാജപുരം എസ്റ്റേറ്റ് പനക്കൽ ഡിവിഷനിൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ മറ്റുകൃഷികൾ ഇറക്കിയതിന് ഇപ്പോഴും കേസുണ്ട്. വനഭൂമി പാട്ടത്തിനെടുത്ത് റബ്ബർതോട്ടം വെച്ചുപിടിപ്പിച്ച സ്വകാര്യ കമ്പനികൾ കൈതക്കൃഷി ചെയ്യുന്നതുപോലും നിയമവിരുദ്ധമായാണെന്ന് വനംവകുപ്പ് പറയുന്നു. ഇടക്കൃഷിയായതിനാലാണ് വനംവകുപ്പ് അതിന്മേൽ നടപടി കടുപ്പിക്കാത്തത്.

പുതിയ നിർദേശം, റവന്യൂവകുപ്പിന്റെ ഭൂമികൾ പാട്ടത്തിെനടുത്തിട്ടുള്ളവർക്കും കൃഷിവകുപ്പിന്റെ വൻകിട തോട്ടങ്ങൾക്കും വനഭൂമിയല്ലാത്ത സ്വകാര്യ തോട്ടങ്ങൾക്കും ഗുണംചെയ്യും. ഫലവർഗങ്ങൾ കൃഷിചെയ്യാനുള്ള അനുമതി, തോട്ടമുടമകൾ നിരന്തരമായി ഉന്നയിക്കുന്നതായിരുന്നു. റബ്ബറിന്റെ വിലയിടിവാണ് പരമ്പരാഗത കൃഷിയിൽനിന്ന്‌ പിന്തിരിയാൻ തോട്ടമുടമകളെ പ്രേരിപ്പിക്കുന്നത്.

English Summary: You can do fruit farming in your own area only

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds