1. News

ആഫ്രിക്കൻ പന്നിപ്പനി: 10km ചുറ്റളവിലുള്ള പന്നി ഫാമുകളെ നിരീക്ഷിക്കും, 273 പന്നികളെ ഉന്മൂലനം ചെയ്യും

കണ്ണൂർ ജില്ലയിൽ 2 ഫാമുകളിലെ 273 പന്നികളെ ഉന്മൂലനം ചെയ്യും. കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം പ്രദേശത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

Anju M U
കണ്ണൂർ ജില്ലയിൽ 2 ഫാമുകളിലെ 273 പന്നികളെ ഉന്മൂലനം ചെയ്യും
കണ്ണൂർ ജില്ലയിൽ 2 ഫാമുകളിലെ 273 പന്നികളെ ഉന്മൂലനം ചെയ്യും

കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം പ്രദേശത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ, കൂടുതൽ പന്നികളെ കൊന്നൊടുക്കും. പുതിയതായി പന്നിപ്പനി സ്ഥിരീകരിച്ച പ്രഭവ കേന്ദ്രമായ ഒരു ഫാമിലെയും ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും ആകെ 273 പന്നികളെ ഉന്മൂലനം ചെയ്ത് മറവ് ചെയ്യാൻ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ഇതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ആരംഭിച്ചു കഴിഞ്ഞു. തലശ്ശേരി സബ് കലക്ടർ അനുകുമാരി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. 

ഇതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ചെയർപേഴ്‌സനായും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അജിത ഒഎം നോഡൽ ഓഫീസറായും റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ രണ്ട് സംഘങ്ങൾ ഇതിനായി പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സഹായങ്ങൾ നൽകാൻ ജില്ലാ കലക്‌റുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി.

ആഗസ്റ്റ് ഒന്ന് മുതൽ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങൾ, പന്നി വളം എന്നിവ കേരളത്തിലേക്കോ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിർത്തി പ്രദേശങ്ങളിൽപോലീസും ആർടിഒയും നിരീക്ഷണം ഏർപ്പെടുത്തും.
രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോ മീറ്റർ ചുറ്റളവിലുള്ള പന്നി ഫാമുകളെ നിരീക്ഷണ വിധേയമാക്കും. 

ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും പന്നികളെ ജില്ലകളിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണമേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവെക്കേണ്ടതാണെന്നും കലക്ടർ ഉത്തരവിൽ നിർദേശിച്ചു.

ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. മനുഷ്യരിലേക്ക് വൈറസ് പടരില്ലെന്നും പറയപ്പെടുന്നു. കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത് വയനാട്ടിലായിരുന്നു. ഇവിടത്തെ പന്നികളെയും കൊന്നൊടുക്കിയിരുന്നു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കർഷകർ. പന്നികളെ വൻതോതിൽ കൊന്നൊടുക്കുന്നതിനാൽ, വയനാട്ടിലെ കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് വയനാട് എംപി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ആഫ്രിക്കൻ പന്നിപ്പനി പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് പന്നികളെ കൊന്നൊടുക്കുന്നത്. കാലാവസ്ഥയും പ്രകൃതിക്ഷോഭവും മൂലം കാർഷികമേഖല ബാധിക്കപ്പെട്ടതിനാൽ, കർഷകർക്ക് പന്നിവളർത്തൽ ഒരു അധിക വരുമാന സ്രോതസ്സ് ആയിരുന്നുവെന്ന് വയനാട് എംപി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

പന്നിവളർത്തൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, വിപുലീകരിക്കുന്നതിനുമായി നിരവധി കർഷകർ വായ്പ എടുത്തിരുന്നു. അതിനാൽ ആഫ്രിക്കൻ പന്നിപ്പനിയുടെ വ്യാപനം കർഷകരെ കൂടുതൽ കടബാധ്യതരാക്കുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: കോഴിയുടെ രോഗങ്ങൾക്ക് കോഴിക്കർഷകർ സ്ഥിരമായി കൊടുക്കുന്നതു ഈ നാടൻ മരുന്നുകളാണ്

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന തുടരുകയാണ്.

English Summary: African swine fever: Pig farms within 10km radius will be monitored

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds