ഇന്ന് വായനാ ദിനം: അളവക്കൻ കൃഷ്ണൻ സ്മാരക വായനശാല!
വായനയുടെ ഓർമ്മകളുമായി ബന്ധപ്പെട്ട് ഏറെ പുറകോട്ടേയ്ക്ക് പോകുമ്പോൾ തെളിയുന്ന ചില ഓർമ്മക്കാഴ്ച്ചകൾ. ചോമ്പാലയിലെ മുക്കാളിക്കടത്തുള്ള അച്ഛൻറെ വീടായ മീത്തലെ ഒളവിൽ എന്ന തറവാട്ടിലായിരുന്നു അധികവും ഞാൻ ഉണ്ടായിരുന്നത്.
അച്ഛൻറെ ആയുർവ്വേദ വൈദ്യഗ്രന്ഥങ്ങളും ചിലസംസ്കൃത ഗ്രന്ഥങ്ങളും താളിയോലഗ്രന്ഥങ്ങളും കയ്യെഴുത്ത്പ്രതികളുമായി അലമാരക്കകത്ത് ഒരുകൂട്ടം പുസ്തകങ്ങൾ അട്ടിവെച്ചത് കാണാം, കൂട്ടത്തിൽ മഹോപാദ്ധ്യായൻ എന്നപേരിൽ ഒരു ഇംഗ്ളീഷ് മലയാളം ഡിക്ഷ്ണറിയും .
അച്ഛന്റെ സഹോദരി കൃഷ്ണപ്പാട്ട് വായിക്കും .അച്ഛന്റെ അച്ഛൻ രാമായണവും . ഇതൊക്കെ കേട്ടും കണ്ടുമാണ് ഞാൻ വളർന്നത്.
ഈ വീടിനടുത്ത് റയിലോരത്ത് പട്ടിയാട്ട്ഗേറ്റ് എന്നൊരു സ്ഥലം. റയിലിന് ഇരുവശവും റയിലിന് ഉപയോഗിക്കുന്ന ഇരുമ്പ് തണ്ടുകൊണ്ട് തീർത്ത ഒരുകമാനം .
ബി ക്ലാസ്സ് സ്ഥലത്തുനിന്നും റയിലിലേയ്ക്ക് നടന്നുകയറി റയിൽ കടന്നു മറുവശത്തെത്താൻ റയിലിനോട് ചേർന്ന് രണ്ടുവശങ്ങളിലും മണ്ണിട്ടുയർത്തിയ പാത.
ഏഴുപത്തഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള ഓർമ്മക്കാഴ്ചകളാണ് ഞാൻ ഓർത്തെടുക്കുന്നതും പങ്കു വെയ്ക്കുന്നതും .
റോഡുകളൊന്നും നിലവിലില്ലാത്ത പഴയ കാലം. തട്ടോളിക്കര ,കുന്നുമ്മക്കര ,ഒഞ്ചിയം ഭാഗങ്ങളിലുള്ളവരെല്ലാം മുക്കാളിയിലെത്തണമെങ്കിൽ പട്ടിയാട്ട് റയിൽവേ ഗേറ്റ് കടന്നുതന്നെ വേണം.
റയലിന് കിഴക്കുവശം ബി ക്ലാസ്സ് സ്ഥലത്തിനോട് ചേർന്ന് ചന്തമ്മൻ എന്നൊരാളുടെ ചായക്കട. റയലിന് മറുവശവും മറ്റൊരു ചായക്കടയും പലചരക്കുകടയും.
പലചരക്കു കടയുടെ മുകളിലാണ് അളവക്കൻ കൃഷ്ണൻ സ്മാരകവായനശാല.
അക്കാലത്തെ കമ്യുണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ ഏതോ ഒരു നേതാവാണ് ഈ വായനശാല യുടെ ഉത്ഘാടനം നിർവ്വഹിച്ചത് .
എന്തായാലും എഴുപത്തിയഞ്ച് വർഷങ്ങൾക്കും മുമ്പല്ലെന്നുറപ്പ് .
ഈ വായനശാലാകെട്ടിടം കാലപ്പഴക്കത്തിൽ വീണടിഞ്ഞെങ്കിലും പുതിയതലമുറക്കാർ സ്മൃതിമണ്ഡപംപോലെ ഇവിടെ ആ വായനശാലയ്ക്ക് പുനഃസൃഷ്ടി നടത്തിയിരിക്കുന്നു .
പഴയ വാനശാലയുടെ മുകളിലേയ്ക്ക് കയറാൻ തെങ്ങിൻ കവുക്കോലുകൊണ്ടു നിർമ്മിച്ച മരക്കോണി. പിടിച്ചുകയറാൻ ഒരുവശത്ത് ഒരു കയർ കെട്ടിയിരിക്കും.
ഒരു ചെറിയ മേശയും ഇരിക്കാൻ നീളത്തിലുള്ള ഒരു ബഞ്ചും പത്രങ്ങൾ വെക്കാൻ അൽപ്പം ഉയരം കൂടിയ മറ്റൊരു ബെഞ്ചും.
ചുമരിനോട് ചേർന്ന് പുസ്തകങ്ങൾ സൂക്ഷിക്കാൻ ഒന്നുരണ്ട് മരത്തട്ടുകളടങ്ങിയ വളരെ ചെറിയ ഒരു മുറിയായിരുന്നു അളവക്കൻ കൃഷ്ണൻ സ്മാരക വായനശാല.
1948 കാലത്ത് ഒഞ്ചിയത്ത് നടന്ന വെടിവെപ്പിൽ മരിച്ചുവീണ തദ്ദേശീയനായകമ്യുണിസ്റ്റുകാരൻ അളവക്കൻ കൃഷ്ണൻ എന്നൊരാളിൻറെ ഓർമ്മക്കായാണ് നാട്ടുകാർ ഈ വായനശാലക്ക് അദ്ദേഹത്തിന്റെ പേരിട്ടത് .
അളവക്കൻ കൃഷ്ണന്റെ മകൻ ദാസൻ എന്നോടൊപ്പം ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുമുണ്ട്. തീവണ്ടിച്ചാലിൽ ആണ്ടി . കുമാരൻ ,അനങ്ങാറത്ത് രാഘവൻ തുടങ്ങിയ അക്കാലത്തെ കമ്യുണിസ്റ്കാരായിരുന്നു പുസ്തകങ്ങൾ എടുക്കുകയും കൊടുക്കുകയും ചെയ്തിരുന്നത്.
പുസ്തകം ലഭിക്കണമെങ്കിൽ ഒരണ വരിസംഖ്യ കൊടുക്കണം. ഇവിടെ കിട്ടിയിരുന്ന പുസ്തകങ്ങൾ പലതും പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നവ.
നാട്ടുകാർ സംഭാവന ചെയ്ത പുസ്തകങ്ങൾക്കൊപ്പം അക്കാലത്തെ പ്രമുഖരായ എഴുത്തുകാരുടെ നോവലുകൾ ചെറുകഥകൾ ,കവിതകൾ അങ്ങിനെ പലതും ഇവിടെ കിട്ടിയിരുന്നു .വായിക്കാൻ നവയുഗം എന്ന മാസിക ,സോവിയറ്റ് യൂണിയനിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സോവിയറ്റ് നാട് തുടങ്ങിയ ചില സൗജന്യ പ്രസിദ്ധീകരണങ്ങൾ ഇവയൊക്കെയായിരുന്നു ഇവിടുത്ത അക്ഷരക്കാഴ്ചകൾ . കമ്യുണിസം നാട്ടിൽ പച്ചപിടിച്ചുവരുന്ന സമയം .വായനയിലൂടെ അറിവും അറിവിലൂടെ തിരിച്ചറിവും അതിലൂടെ കമ്യുണിസവുമായി ആളുകളെ ബന്ധിപ്പിക്കാനുള്ള ഒരുശ്രമവും കൂടിയായിരിക്കാം അക്കാലങ്ങളിൽ നാട്ടുമ്പുറങ്ങളിൽ പലേടങ്ങളിലും വായനശാലകൾക്ക് തുടക്കമിട്ടത്.
അഞ്ചാം ക്ലാസ്സിലോ ആറിലോ മറ്റോ ആണ് അന്ന് ഞാൻ പഠിച്ചിരുന്നത് .
ഒന്നൊഴിയാതെദിവസവും വൈകുന്നേരങ്ങളിൽ വീടിനടുത്തുള്ള വായനശാലയിൽ ചെന്ന് മാസികകൾ മറിച്ചുനോക്കും .എന്റെ അച്ഛന്റെ അച്ഛൻ വായനശാലയിൽ പോകുന്നതിനെ ഒരിക്കലും തടഞ്ഞിരുന്നില്ല .പ്രോത്സാഹിപ്പിച്ചതേയുള്ളൂ .
ചങ്ങമ്പുഴയുടെ രമണൻ തുടങ്ങി തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ ,പൊൻകുന്നം വർക്കി, പൊൻകുന്നം ദാമോദരൻ ,തകഴി തുടങ്ങിയവരുടെ ചിലപുസ്തകങ്ങൾ കൂട്ടത്തിൽ മുട്ടത്തുവർക്കിയുടെ നോവലുകൾ ,ഡിറ്റക്ടീവ് നോവലുകൾ .വായനയുടെ തുടക്കം അങ്ങിനെ .
ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതിൽ എന്റെ അച്ഛന്റെ അച്ഛൻ എനിയ്ക്ക് വിലക്കിട്ടതുകൊണ്ടുതന്നെ പഠിക്കുന്ന പുസ്തകങ്ങൾക്കിടയിൽ ചേർത്തുവെച്ചായിരുന്നു ഞാൻ കാണാതെ വായിച്ചുതീർത്തത് .
ഞാൻ വായനശാലയിൽ നിന്നെടുക്കുന്ന പല പുസ്തകങ്ങളും അദ്ധേഹം ചാരുകസേരയിൽ മർലർന്നുകിടന്നു വെറുതെ മറിച്ചുനോക്കുമായിരുന്നു .
വളർച്ചയുടെ കാലഘട്ടങ്ങളിലും കൂടുതലും വായിച്ചിരുന്നത് മുട്ടത്തുവർക്കിയുടെ നോവലുകൾ .പ്രണയത്തിന്റെ മധുരക്കാഴ്ചകൾക്കൊപ്പം പ്രേമനൈരാശ്യത്തിൻറെയും മാനസികസംഘർഷങ്ങളുടെയും നേർക്കാഴ്ച്ചകളായിരുന്നു പലനോവലുകളുടെയും ഇതിവൃത്തം .
മലയാള അക്ഷരക്കൂട്ടുകളോടുള്ള പ്രണയം തുടങ്ങിയതുമങ്ങിനെ.
വടക്കേ മലബാറുകാരനായിരുന്നിട്ടും തെക്കൻകേരളത്തിലെ ചില നാട്ടുഭാഷകൾ മനസ്സിൽ കടന്നുകൂടിയതും ഒരു പക്ഷെ മുട്ടത്തുവർക്കിയുടെ നോവലിലൂടെയായിക്കൂടെന്നുമില്ല.
പ്രായം കൂടുന്നതിനനുസരിച്ച് സഞ്ചാരസ്വാതന്ത്ര്യത്തിനും അയവുണ്ടായി.
സൈക്കിൾ പഠിച്ചു . കുഞ്ഞിപ്പള്ളിക്കടുത്ത് ചിറയിപ്പീടികയിൽ നവോദയവായനശാല എന്നൊന്നുണ്ടായിരുന്നു. ഇ.എം നാണുമാസ്റ്റരുടെയും മറ്റും നേത്രുത്വത്തിലായിരുന്നു ഈ വായനശാലയുടെ തുടക്കം .
വായനശാലയോട് ചേർന്ന് കണാരേട്ടന്റെ ചായപ്പീടിക.വൈകുന്നേരങ്ങളിൽ സൈക്കിളിൽ അവിടെപ്പോയി പുസ്തകമെടുക്കുമായിരുന്നു .
വർഷങ്ങളോളം .സാമാന്യം നല്ല ഉയരമുള്ള കണാരേട്ടൻ സദാ ചിരിച്ചുകൊണ്ടായിരിക്കും കുട്ടികളായ ഞങ്ങളോടെല്ലാം പെരുമാറിയിരുന്നത് . ഉന്മേഷം തുളുമ്പുന്ന മുഖം . പുസ്തകങ്ങൾ തെരഞ്ഞെടുത്തു തരുന്നതിലും അദ്ദേഹം സഹായിക്കും .
നല്ലനല്ല പുസ്തകങ്ങൾ വായിക്കാൻ കണാരേട്ടൻ നിമിത്തമായിട്ടുണ്ടെന്നു പറയാതെ വയ്യ .ഈ വായനാ ദിനത്തിൽ നന്ദിയോടെ ഞാൻ അദ്ദേഹത്തെ സ്മരിക്കുന്നു .
ചോമ്പാൽ ബീച്ചിലുള്ള പുരോഗമന വായനശാലയിലും പോകുമായിരുന്നു അക്കാലങ്ങളിൽ .സൈക്കിൾയാത്രയുടെ ഒരു സുഖവും ഇതിന്റെ പിന്നിലില്ലാതല്ല . വായനശാലയിൽ പോകുന്ന കാര്യത്തിൽ വീട്ടിലെ വിലക്കിന് അൽപ്പം അയവുണ്ടാകുമായിരുന്നു .കണ്ണൂക്കരയിലും സൈക്കിളിൽ പോകും .കണ്ണൂക്കര കലാസമിതി എന്ന വായനശാലയിൽ .
കൃഷ്ണൻ എന്നൊരാളായിരുന്നു പുസ്തകം എടുത്തുതരിക .ചന്തു മാസ്റ്റർ എന്നൊരാളും ഇടക്കവിടെ കാണും .വർഷങ്ങൾക്കുശേഷം മുക്കാളി റെയിൽവേ സ്റ്റേഷനടുത്തുള്ള മഹാത്മാവായനശാലയുമായിട്ടായി പിന്നെ കൂടുതൽ അടുപ്പം.
കുഞ്ഞാമൻ എന്നൊരാളായിരുന്നു അവിടെ നിന്നും പുസ്തകമെടുത്തുതന്നിരുന്നത് .
നാട്ടിൽ റേഡിയോ വേണ്ടത്രയില്ലാത്ത കാലം .വൈകുന്നേരങ്ങളിൽ സിലോൺ റേഡിയോവിൽനിന്നും കേൾക്കുന്ന ഏതാനും മലയാളചലച്ചിത്ര ഗാനങ്ങൾ കേൾക്കാനും വാർത്തകൾ കേൾക്കാനും മഹാത്മാ വായനശാലയുടെ വരാന്തയിൽ കെട്ടിയുയർത്തിയ ഇരുത്തിയിലിലിരിക്കും .
ഇന്നത്തെ ചോമ്പാലയിലെ പ്രമുഖ വ്യക്തിത്വമായ മുല്ലപ്പള്ളി രാമചന്ദ്രൻ ,പട്യാട്ട് ഗംഗാധരൻ പണിക്കർ ,കൂടക്കന്റവിടെ ശ്രീധരൻ ,ചാത്തോത്ത് മീത്തൽ ശ്രീധരൻ പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകകനുമായി ഇന്നറിയപ്പെടുന്ന ഇ .വി .ശ്രീധരൻ .മുൻ മന്ത്രി എ . സി .ഷൺമുഖദാസ് തുടങ്ങിയ ഒരുകൂട്ടം യുവാക്കളുടെ സംഗമസ്ഥലംകൂടിയായിരുന്നു മഹാത്മാവായനശാല .
ഇടയ്ക്ക് വൈകുന്നേരങ്ങളിൽ വെറുതെ നടക്കാനിറങ്ങും.ഒന്നുകിൽ കുഞ്ഞിപ്പള്ളി മൈതാനംവരെ .അല്ലെങ്കിൽ അണ്ടിക്കമ്പനിക്കപ്പുറം വരെ .
ഇന്നുകാണുന്ന വലിയവീടുകളൊന്നുമില്ലാത്ത അവിടങ്ങളിലെ മണൽപ്പരപ്പിൽ വെറുതെയിരുന്ന് തമാശകളും നേരമ്പോക്കുമായി സമയംകളഞ്ഞ ഒരുകാലവും മഹാത്മാവായനശാലയുമായി ബന്ധിപ്പിച്ച് പറയാനുണ്ട് .
മുതിർന്നു വലുതായി വർഷങ്ങൾക്കു ശേഷം ചോമ്പാൽ പാതിരിക്കുന്നിലെ മിഷ്യൻ കോമ്പൗണ്ടിൽ പുതിയവീട് വെച്ച് മാറിത്താമസിച്ചപ്പോൾ തൊട്ടടുത്തവീട്ടുകാരൻ കുടുംബാംഗം കൂടിയായ എം എം അനന്തൻ എന്ന ആൾ .
ശരിക്കും പുസ്തക ഭ്രാന്തൻ .വിവിധവിഷയങ്ങളെക്കുറിച്ചുള്ള ധാരാളം ബുക്കുകൾ വീട്ടിൽ സൂക്ഷിക്കുന്നതുൽ സന്തോഷം കണ്ടെത്തിയിരുന്ന ഒന്നാംതരം വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം . ഒഴിവ് കിട്ടുമ്പോഴെല്ലാം അദ്ദേഹത്തിനടുത്തു പോയിരിക്കും .വായനാനുഭവങ്ങൾ പങ്കുവെക്കും . അമ്പതും അറുപതും വർഷങ്ങൾക്ക് മുൻപുള്ള പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള പത്രകട്ടിങ്ങുകളുടെ മഹാശേഖരം തന്നെയായിരുന്നു എം എം അനന്തൻ എന്ന മനുഷ്യന്റെ വേറിട്ട സമ്പാദ്യം.
നിരവധി ചാനലുകളിലും വാർത്താമാധ്യമങ്ങളിലും ഈ വിഷയുവുമായി ബന്ധപ്പെട്ട് നിറഞ്ഞു നിന്നിരുന്ന അനന്തേട്ടൻറെ വേർപാടിന്ശഷം ദീർഘകാലം അടച്ചിടേണ്ടിവന്ന അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ പോലുള്ളപുസ്തകങ്ങൾ ബഹുഭുരിഭാഗവും പത്രകട്ടിങ്ങുകളടക്കം ചിതലരിച്ചു നശിച്ചുപോയതും ദുഃഖസ്മൃതികളോടെ ഈ വായനാദിനത്തിൽ പങ്കുവെക്കുന്നു.
English Summary: Alavakkan Krishnan Smaraka Vayanashala
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments