തിരൂക്കൊയിലോത്ത് കൃഷ്ണൻ മാസ്റ്റർ തട്ടോളിക്കരയുടെ ജനകീയ അമരക്കാരൻ !
താൻ ചെയ്യുന്ന പ്രവർത്തികൾ തൻ്റെ മനസ്സിന് സുഖവും സന്തോഷവും ഒപ്പം തൻറെ കൂടുംബത്തിനും എന്നതിലുപരി താൻ ജീവിക്കുന്ന ,താൻ ഇടപെടുന്ന ചുറ്റുപാടിലുള്ളവർക്കും സർവ്വോപരി സമൂഹത്തിൻറെ നന്മക്കുമായിത്തീരണം എന്ന ലക്ഷ്യവുമായി സാമൂഹ്യപ്രവർത്തകൻ ,രാക്ഷ്ട്രീയക്കാരൻ ,അദ്ധ്യാപകൻ എന്നീ നിലകളിലൂടെയെല്ലാം പ്രവർത്തിച്ച ചോമ്പാലക്കടുത്ത് തട്ടോളിക്കരയിലെ തിരുക്കൊയിലോത്ത് കൃഷ്ണൻ മാസ്റ്റർ ഇല്ലാതായിട്ട് രണ്ടു വർഷത്തോളമായി .
സ്വാർത്ഥലാഭേച്ഛയില്ലാത്ത കർമ്മാനുഷ്ഠാനങ്ങളിലൂടെ ജീവിച്ചുകടന്നുപോയ അദ്ദേഹത്തെ തട്ടോളിക്കരയുടെ ജനകീയ അമരക്കാരൻ എന്ന് വിശേഷിപ്പിക്കാനിഷ്ടപ്പെടുന്നവരാണ് തട്ടോളിക്കരക്കരയിലെ നാട്ടുകാരിൽ ബഹുഭൂരിഭാഗം പേരും .
''സത്യം വദ ധര്‍മ്മം ചര ''
ഏതൊരു പ്രവര്‍ത്തിക്കിടയിലും മുഖ്യസഹകാരികളോട് കൃഷ്ണൻ മാസ്റ്റർ ആവർത്തിച്ചു പറയാറുള്ള വാക്കുകൾ 'സത്യം വദ ധര്‍മ്മം ചര' -എന്നതായിരുന്നു .
ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയും തികഞ്ഞ ആദര്‍ശവാനുമായിരുന്ന കൃഷ്ണന് മാസ്റ്റര്‍ ജീവിതം പൂർത്തീകരിച്ചതാവട്ടെ തികച്ചും ഗാന്ധിയൻ എന്ന നിലയിൽ .
ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് കാണാൻ തുടങ്ങിയതായിരുന്നു കൃഷ്ണൻ മാസ്റ്ററെ .
അദ്ദേഹത്തിൻറെ വീടിനു തൊട്ടടുത്തായിരുന്നു തട്ടോളിക്കരയിലെ പ്രധാനിയായ പീടികക്കുനിയിൽ ചന്തൻ എന്നവരുടെ ചായക്കട .
അച്ഛന്റെ കൂടെ ഈ ചായക്കടയിൽ പോയിരുന്ന കാലങ്ങളിലാണ് കൃഷ്ണൻ മാസ്റ്ററെ ആദ്യമായിക്കാണുന്നത് .
മുന്‍നിരയില്‍ ഇടിച്ചു കയറി പ്രവര്‍ത്തിക്കുന്നതിലുപരി പിന്‍നിരയില്‍ നിന്നുകൊണ്ട് സാധാരണയിലും സാധാരണക്കാരനായി ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു വിജയം നേടിയ കൃഷ്ണന് മാസ്റ്ററെക്കുറിച്ചുള്ള കഥകള്‍ പറയാനേറെ.
കിസാന്‍ ജനത വടകര മണ്ഡലം പ്രസിഡണ്ട് , കുന്നുമ്മക്കര സര്‍വ്വീസ് സഹകരണ ബാങ്കപ്രസിഡണ്ട് , ശ്രീ മലോല്‍ കുട്ടിച്ചാത്തന് ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് , വയലോരം റസിഡന്‍സ് അസ്സോസിയേഷന് പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള ജനസമ്മതനായ ഈ പൊതുകാര്യ പ്രസക്തന്റെ വേര്‍പാടില്‍ കക്ഷിഭേധം മറന്നുകൊണ്ടായിരുന്നു നാട്ടുകാർ അനുശോചനച്ചടങ്ങുകളിൽ പങ്കാളികളായത്
ചോമ്പാലയിലും ഏറാമലയിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചവരിൽ ഏറെ പ്രമുഖനായിരുന്നു തിരൂകൊയിലോത്ത് കൃഷ്ണൻ മാസ്റ്റർ.
രാഷ്ട്രീയാചര്യനായ കെ.കുഞ്ഞിരാമക്കുറുപ്പിന്റെ നേതൃത്വത്തിൽ കുന്നുമ്മക്കരയില്‍ കേന്ദ്ര യുവക് സംഘ് രൂപവത്ക്കരിച്ചപ്പോള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നതും കൃഷ്ണൻ മാസ്റ്റർ തന്നെ.
കുണ്ടനിടവഴികളായിരുന്ന ഈ ഗ്രാമത്തിലെ പല ഭാഗങ്ങളിലൂടെയും ഇപ്പോൾ വാഹനമോടിച്ചു പോകുന്ന നാട്ടുകാര്‍ കൃതജ്ഞതയോടെ ഓര്‍ക്കേണ്ട പേരാണ് കൃഷ്ണന് മാസ്റ്ററുടേത്.
പല സ്ഥലങ്ങളിലും റോഡ് നിര്‍മ്മാണക്കമ്മറ്റിയില്‍ അമരക്കാരനായിരുന്നു ഈ പൊതുസേവകന്.
നിർദ്ധന കുടുംബങ്ങളിലെ രക്ഷാകര്‍ത്താക്കളുടെ വേര്‍പാടില്‍ ദുഖിക്കുന്നവരെ വാക്കുകളിലൂടെ സമാശ്വസിപ്പിക്കുന്നത് മാത്രമായിരുന്നില്ല കൃഷ്ണന് മാസ്റ്ററുടെ പ്രവര്‍ത്തനരീതി.
നിര്‍ദ്ധിഷ്ട വ്യക്തിയുടെ അവകാശികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം സാമ്പത്തിക സമാഹരണ കമ്മറ്റിയുണ്ടാക്കി പിരിവെടുക്കാന്‍ മുന്നിട്ടിറങ്ങുക. അതായിരുന്നു കൃഷ്ണന് മാസ്റ്ററുടെ വേറിട്ട പ്രവര്‍ത്തന ശൈലി.
ദുരിതാശ്വാസത്തിൻറെ ഭാഗമായി കൃഷ്ണന് മാസ്റ്റര്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച് ലക്ഷങ്ങള്‍ സമാഹരിച്ചു കൊടുത്തുകൊണ്ട് സഹായിച്ചവരില്‍ കൃതജ്ഞത നഷ്ട്ടപ്പെടാത്ത പലരും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇന്നും ദുഖിതരാണ് .
ചുറ്റുപാടിലെ അതിര്‍ത്തിത്തര്‍ക്കങ്ങള്‍, സ്വത്തുതര്‍ക്കം, കുടുംബ പ്രശ്നങ്ങള്‍, വ്യക്തിപരവും സാമൂഹ്യപരവുമായ മറ്റു പ്രശ്നങ്ങള്‍ എല്ലാറ്റിനും പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന പ്രദേശക്കാരിൽ ഏറെ മുന്നിലായിരുന്ന കൃഷ്ണന് മാസ്റ്റര്‍ കഠിനാദ്ധ്വാനിയും നല്ലൊരു കൃഷിക്കാരനുമായിരുന്നു.
മികച്ച വായനാശീലമുള്ള അദ്ദേഹം സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ നിധിപോലെ സൂക്ഷിക്കുന്നു. കയ്യില്‍ കാശുണ്ടെങ്കില്‍ ആര് കടം ചോദിച്ചാലും കടം കൊടുക്കും. മിത ഭാഷിയും ശാന്തനുമായിരുന്ന ഇദ്ദേഹത്തിന് മിത്രങ്ങളല്ലാതെ ശത്രുക്കളായി ആരും ഉണ്ടെന്നു തോന്നുന്നില്ല .
ഹിന്ദി അധ്യാപകനായി ജോലിചെയ്യുന്നതിനിടയിൽ കൃഷ്ണൻ മാസ്റ്റർ അറബി പഠിക്കാൻ തുടങ്ങുകയും നാലാം ക്ലാസ്സുവരെയുള്ള അറബിഭാഷാപഠനത്തിൽ വരെ അദ്ദേഹം പ്രാവീണ്യം നേടുകയുമുണ്ടായി.
അക്കാലങ്ങളിൽ എടുത്തു പറയാവുന്ന ഇദ്ദേഹത്തിന്റെ മുഖ്യ സഹകാരി സി.പി.എം പ്രവര്‍ത്തകനായ കെ.കെ കുഞ്ഞിക്കണ്ണന് മാസ്റ്റര്‍. രാക്ഷ്ട്രീയ പ്രവർത്തനത്തിൽ തികച്ചും നിസ്വാർത്ഥൻ .ഇവര്‍ രണ്ടുപേരും തോളോട് തോള് ചേര്‍ന്നായിരുന്നു ഒട്ടു മുക്കാല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടത്തിയത്.
കുന്നമ്പത്ത് നാരായണക്കുറുപ്പ് ,മുണ്ടങ്ങാട്ട് രാഘവൻ തുടങ്ങിയവരും ചില നേരങ്ങളിൽ ഒപ്പം കാണും . പതിവായി യോഗാസനങ്ങള്‍ മുടങ്ങാതെ അനുഷ്ഠിച്ചിരുന്ന കൃഷ്ണൻ മാസ്റ്റർ ശ്രീശ്രീരവിശങ്കര്‍ജിയുടെ ആരാധകനായി മാറുകയും ആര്‍ട് ഓഫ് ലിവിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ചോമ്പാലയില്‍ ആര്‍ട് ഓഫ് ലിവിംഗ് ആസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ ഏറെ പ്രമുഖനുമായിരുന്നു .ഇടയ്ക്ക് ബാംഗളൂരിലെ ആർട് ഓഫ് ലിവിംഗ് ആശ്രമത്തിലും പോകാറുണ്ടായിരുന്നു .ആര്‍ട് ഓഫ് ലിവിംഗ് ടീച്ചര്‍മാർക്ക് സ്വന്തം വീട്ടില്‍ താമസമൊരുക്കിക്കൊണ്ട് ഈ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുക്കണക്കിന് ആളുകള്‍ക്ക് ആര്‍ട് ഓഫ് ലിവിംഗ് പരിശീലനത്തിന് അവസരമൊരുക്കുന്നതിലും ഈ വന്ദ്യ വയോധികന് ഏറെ മുന്നിലായിരുന്നു.
ആര്‍ട് ഓഫ് ലിവിംഗ് കോഴ്സില്‍ പങ്കെടുക്കാൻ ആഗ്രമുണ്ടായിട്ടും കടുത്ത സാമ്പത്തിക ഞെരുക്കം കാരണം മാറി നില്ക്കുന്ന നിര്‍ദ്ധന കുടുംബങ്ങളിലെ നിരവധി പേര്‍ക്ക് പല കാലങ്ങളിലായി സ്വന്തം കയ്യില്‍ നിന്നും കോഴ്സ് ഫീസെന്ന നിലയിൽ ആയിരക്കണക്കിന് രൂപ നല്കിക്കൊണ്ടായിരുന്നു ഈ ഭാഗങ്ങളില്‍ പലയിടങ്ങളിലുമുള്ള പാവപ്പെട്ടവരിൽ പലർക്കും ആര്‍ട് ഓഫ് ലിവിംഗ് പരിശീലനങ്ങള്‍ക്ക് അദ്ദേഹം അവസരമൊരുക്കിയതെന്ന് എനിക്കടുത്തറിയാവുന്ന കാര്യം.
ഈ പരിശീലനം സമ്പന്ന വര്‍ഗ്ഗത്തിനു മാത്രമാവരുതെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.
വർഷങ്ങൾക്ക് മുൻപ് ചോമ്പാലയിൽ ആദ്യമായി ആർട് ഓഫ് ലിവിംഗ് പരിശീലനത്തിന് തുടക്കം കുറിക്കാൻ മുന്നിട്ടിറങ്ങിയ എനിയ്ക്ക് പിന്തുണ നൽകിയവരിൽ ആദ്യം എടുത്തുപറയേണ്ടപേരാണ് കൃഷ്ണൻ മാസ്റ്റർ. അടുത്തത് കൊളരാട് തെരുവിലെ രാമൻ മാസ്റ്റർ .
പ്രസ്തുത ആവശ്യത്തിന് സൗജന്യമായി സ്ഥലം അനുവദിച്ചുതന്നു സഹായിച്ചത് എന്റെ അച്ഛന്റെ അടുത്തസുഹൃത്തായ വെങ്ങാട്ട് ഗോപാലക്കുറുപ്പിന്റെ മകളും റൈറ്റ് ചോയിസ് സ്കൂൾ ചുമതലക്കാരിയുമായ ലീലാവതി ടീച്ചർ.
പ്രദേശങ്ങളിലെ നൂറുക്കണക്കിന് ആളുകളെ ജീവനകലയുമായി ബന്ധപ്പിക്കാൻ ഞാൻ നിമിത്തമായിട്ടുണ്ടെന്ന് അഭിമാനപൂർവ്വം പങ്കുവെയ്ക്കട്ടെ . എനിക്കൊപ്പം രക്ഷകനെപ്പോലെ കൃഷ്ണൻ മാസ്റ്ററും .സഹായികളായി കൊപ്ലിയിൽ രാഘവനെപ്പോലുള്ള ഒരുകൂട്ടം നല്ല മനുഷ്യർ വേറെയും .
രാഷ്ട്രീയ പ്രവര്ത്തകന് എന്നതിലുപരി ഉയര്‍ന്ന സാമൂഹ്യ ബോധത്തിനുടമയായ കൃഷ്ണൻ മാസ്റ്ററെ മുന്‍ കേരള കാര്‍ഷിക മന്ത്രി ശ്രീ .കെ.പി മോഹനന് നേരത്തെ തന്നെ നാട്ടുകൂട്ടത്തെ സാക്ഷിയാക്കി പൊതുവേദിയിൽ ആദരിക്കുകയുമുണ്ടായി .
ചില പ്രത്യേക കാലഘട്ടങ്ങളിൽ ഇദ്ദേഹത്തിൻറെ സന്തതസഹചാരി എന്ന നിലയിൽ അടുത്തിടപെടാൻ അവസരം ലഭിച്ചതും ഒരു ഭാഗ്യമായി ഞാൻ കരുതുന്നു .
ഹിന്ദി പഠിപ്പിക്കന്ന അധ്യാപകനായാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചതെങ്കിലും ഒരദ്ധ്യാപകൻറെ ഭാവവും വേഷവും എന്നതിലുപരി ഒരു കർഷകൻറെ മനസ്സും ചിന്തകളും വേഷവുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് .
മണ്ണിനോട് മല്ലടിച്ചും വിയർപ്പൊഴുക്കിയും സ്വന്തം വീട്ടുവളപ്പിൽ ആഗ്രഹിക്കുന്നതെന്തും നട്ടുവളർത്തുന്നതായിരുന്നു ഇദ്ദേഹത്തിൻറെ പ്രധാന ഹോബി. പ്രായാധിക്യത്തിലും കായികാദ്ധ്വാനം ദിനചര്യയുടെ ഭാഗം .
സമുന്നതരായ രാഷ്ട്രീയ നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന കാലങ്ങളിലും സ്വന്തം മക്കളുടെ ജോലിക്കാര്യങ്ങൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ അശേഷം പ്രാധാന്യവും പരിഗണനയും മറ്റുള്ളവരിൽ നിന്നും അദ്ദേഹം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയുമുണ്ടായില്ലെന്നത് അദ്ദേഹത്തെ അടുത്തറിയാവുന്ന ആർക്കും അറിയാവുന്നതുമാണ്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ എതിർത്ത് സംസാരിക്കുന്നവരോടും ഒരിക്കലും അദ്ദേഹം വഴക്കാളിയായി മാറിയിട്ടുമില്ല.
മൗനം വിദ്വാന് ഭൂഷണം എന്നപോലെ ഇത്തരം ഘട്ടങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നതും പതിവ് .
കൃഷ്ണൻ മാസ്റ്റർ ഏറ്റെടുത്ത പല കുടുംബസഹായ ഫണ്ടുശേഖരണത്തിനും മുഖ്യസഹകാരിയായി സജീവസാന്നിദ്ധ്യമുറപ്പാക്കിയ നിലയിൽ ഞാൻ പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു .ഇരുപത്തിഅയ്യായിരം രൂപ പിരിച്ചുകൊടുക്കാൻ കമ്മറ്റി ലക്ഷ്യമിട്ട പല ഫണ്ടുശേഖരണവും ലക്ഷങ്ങൾക്കുമേലെ പിരിച്ചുണ്ടാക്കാൻ എന്റെ കൂട്ടായ്മയിലൂടെ നേടാൻ കഴിഞ്ഞിരുന്നുവെന്ന് അഹങ്കാരലേശമില്ലാതെ അഭിമാനപൂർവ്വം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട് .
ആദ്യമായി ഞാൻ മുന്നിട്ടിറങ്ങിയ കുടുംബസഹായ ഫണ്ടുശേഖരണപ്രവർത്തനത്തിൽ 1985 കാലങ്ങളിൽ എനിയ്ക്ക് സഹായവും മാർഗ്ഗ നിർദ്ദേശവും തന്ന മഹദ് വ്യക്തി കോഴിക്കോട് മാതൃഭൂമിയിലെ അക്കാലത്തെ സീനിയർ റിപ്പോർട്ടായിരുന്ന ശ്രീ .എം .കെ പ്രഭാകരൻ .
വാഗ്ഭടാനന്ദ ഗുരുദേവൻറെ മകനായിരുന്ന പ്രഭാകരേട്ടൻ കോഴിക്കോട് കാരപ്പറമ്പിലെ തത്വമസി എന്ന വീട്ടിലായിരുന്നു താമസം .
ഇടയ്ക്ക് ഞാൻ അവിടെ പോകാറുമുണ്ടായിരുന്നു .
വർഷങ്ങൾക്കു മുൻപ് മാത്രഭൂമിയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വേങ്ങേരി സ്വദേശി നങ്ങാളി ഗോവിന്ദൻ നായർ എന്നൊരാളിൽക്കൂടെയാണ് ആദ്യമായി പ്രഭാകരേട്ടനെ പരിചയപ്പെടുന്നത് .
ഞങ്ങളുടെ കുടുംബസഹായ ഫണ്ടുശേഖരണത്തിന്റെ വാർത്ത അക്കാലത്തെ മാതൃഭുമിയുടെ ഗൾഫ് എഡിഷനുകളിൽ പ്രസിദ്ധീകരിക്കാൻ പ്രഭാകരേട്ടൻ അവസരമൊരുക്കിത്തന്നു .
സഹായം ലഭിക്കേണ്ട വ്യക്തിയുടെ പേരിൽ ചോമ്പാലയിലെ സെൻട്രൽ ബാങ്കിൽ അക്കൊണ്ടും വെച്ചു .
ഗൾഫ് നാടുകളിൽ നിന്നും ചിലരെല്ലാം സംഭാവനകൾ മാതൃഭുമിയിലേയ്ക്കും നേരിട്ടയക്കുകയുമുണ്ടായി.
ആയിടക്കാണ് ഗാനഗന്ധർവ്വൻ യേശുദാസ് തരംഗിണി സ്റ്റഡിയിയോ തുടങ്ങുന്നതിന് മുൻപായി വടകര വരുന്നത് .
യേശുദാസുമായി അടുത്തു ബന്ധമുള്ള ഇരിങ്ങൽ സ്വദേശി സുരേന്ദ്രൻ എന്നൊരാൾ മുഖേന വടകര ക്യുൻസ് ഹോട്ടലിലിൻറെ മുകളിലെ റൂമിൽ വിശ്രമിക്കുന്ന യേശുദാസിനെ ഞാൻ ചെന്ന് കാണുകയുണ്ടായി .
കൂട്ടത്തിൽ എന്നോടൊപ്പം കൃഷ്ണൻ മാസ്റ്റരും .പി എം ബേക്കറി നടത്തുന്ന പി എം മുകുന്ദനാണ് സുരേന്ദ്രനെ ഞാനുമായി ബന്ധപ്പെടുത്തിതന്നത് .
കുടുംബ സഹായ ഫണ്ടിൻറെ കാര്യവും നിരാലംബരായ കുടുംബത്തിൻറെ ദൈന്യതയും മറ്റും ഞാൻ ആകാവുന്ന വിധം യേശുദാസിനെ പറഞ്ഞു ധരിപ്പിച്ചു .
എന്നാൽ ഞങ്ങൾ ആഗ്രഹിച്ചതിനേക്കാൾ എത്രയോമടങിന് മുകളിലായിരുന്നു ശ്രീ. യേശുദാസിന്റെ സഹായവാഗ്ദാനം !.
പ്രസ്തുത നിർദ്ധനകുടുംബത്തിലെ ഒരു കു ട്ടിയുടെ വിദ്യാഭ്യാസം ഞാൻ ഏറ്റെടുക്കാം .ഊട്ടിയിലെ മികച്ച ബോർഡിംഗ് സ്കൂളായ സേക്രഡ് ഹാർട്ട്സിൽ എന്റെ ചിലവിൽ ഞാൻ പഠിപ്പിക്കാം . എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
ആ കുട്ടി പഠിക്കുന്ന സ്കൂളിൽ നിന്നും ടി സി വാങ്ങി എത്തിക്കുവാനും വരെ യേശുദാസ് എന്നോട് ആവശ്യപ്പെടുകയുണ്ടായി .
അതീവ സന്തോഷത്തോടെ മറ്റു കമ്മറ്റിക്കാരെയും കുട്ടിയുടെ ബന്ധുക്കളെയും ഈ വിവരമറിയിച്ചെങ്കിലും കുട്ടിയെ ഊട്ടിയിലയച്ചു പഠിപ്പിക്കുന്നതിൽ ആർക്കും താൽപ്പര്യമില്ലാത്ത നില .
അവരെ കുറ്റം പറയാനുമാവില്ല.പഠിക്കുന്ന രണ്ടുമക്കൾ ആ കുടുംബത്തിലുണ്ട് .അവരുടെ കാഴച്ചപ്പാട് വേറൊരു ദിശയിൽ .
ഒരുകുട്ടി കോട്ടും ടൈയും കെട്ടി ഊട്ടിയിൽ പഠിക്കുകയും അനുജൻ നാട്ടുമ്പുറത്തെ സ്കൂളിൽ പഠിക്കുകയും .ഈ അന്തരം കുടുംബത്തിൽ പ്രശ്നമാവും .കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരികളുടെ അഭിപ്രായവും മറിച്ചായിരുന്നില്ല . ഈ നിലയിൽ ആ പരിപാടിയിൽ നിന്നും ഞാൻ സ്വയം പിന്മാറുകയാണുണ്ടായത് .
ആകാലത്തുതന്നെ മറ്റൊരു ഫണ്ട് പിരിവുമായി ഞാൻ കൃഷ്ണൻ മാസ്റ്ററെയും കൂട്ടി കോഴിക്കോട് മഹാറാണി ഹോട്ടലിൽ ചിലസിനിമാക്കാരെ കാണാൻ പോയിരുന്ന രസകരമായ കഥകൂടി പങ്കുവെയ്ക്കുന്നു .
കൂട്ടത്തിൽ അന്ന് തട്ടോളിക്കരയിലെ പരവൻറെ മീത്തൽ രാഘവൻ എന്നൊരാളും ഞങ്ങളുടെ കൂടെ വന്നിരുന്നു .
പ്രമുഖ നടന്മാരായ ശങ്കരാടിയും അടൂർ ഭാസിയും ഒരുമുറിയിലിരുന്നു ചായകഴിച്ചുകൊണ്ടരിക്കുമ്പോഴാണ് ഞങ്ങൾ കയറിച്ചെന്നത് .
ചെന്നകാര്യം വളരെ ചുരുങ്ങിയ വാക്കുകളിൽ ഞാൻ പറഞ്ഞുമനസ്സിലാക്കി .നിർദ്ധന നകുടുംബത്തെ സഹായിക്കാൻ ഫണ്ടുശേഖരണത്തിനായി വന്നതാണെന്നും വണക്കത്തോടെ വ്യക്തമാക്കി .
''എത്ര സംഖ്യയാണ് ഈ കുടുംബത്തിന് നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്നത് '' -അടുർ ഭാസിയുടെ ചോദ്യം . തുടക്കത്തിൽ അത്യാവശ്യകാര്യങ്ങൾക്ക് ഒരുലക്ഷം രൂപ നൽകണമെന്നാണ് ആഗ്രഹിക്കുന്നത് . കൃഷ്ണൻ മാസ്റ്ററുടെ മറുപടിയങ്ങിനെ .
'' ഇതിനാണോ നിങ്ങളിങ്ങനെ വിഷമിച്ച് ഇത്രയും ദൂരം വന്നത് ?
നൂറുരൂപ വെച്ച് എടുക്കാനുള്ള ആയിരംപേർ നിങ്ങളുടെ നാട്ടിലില്ലേ ?
മദ്രാസിൽ നിന്നും വന്ന ഞങ്ങളെ എന്തിനാ വെറുതെ ബുദ്ധിമുട്ടിക്കുന്നത് ? അല്ലേ ശങ്കരാടിച്ചേട്ടാ '' - അടൂർ ഭാസി ശങ്കരാടിച്ചേട്ടനെ നോക്കി ചിരിച്ചുകൊണ്ടുള്ള മറുപടിയിങ്ങിനെ .''അതേയതേ''- ശങ്കരാടിയുടെ കൂട്ടിച്ചേർക്കലും കൂടി കേട്ടതോടെ ഞങ്ങൾ നേരെ പുറത്തക്കിറങ്ങി. ഒരർത്ഥത്തിൽ അദ്ദേഹം പറഞ്ഞതും ശരിയാണ് .
മറ്റൊരു ഫ്ലോറിൽ സിനിമാ നടൻ കെ പി ഉമ്മർ,ബാലൻ കെ നായർ ,രതീഷ് ,കുഞ്ചൻ തുടങ്ങിയ കുറെ നടന്മാർ നേരമ്പോക്കെന്ന നിലയിൽ ചീട്ടുകളിച്ചുകൊണ്ടിരിക്കുന്നു .കെ പി ഉമ്മർ എന്ന നടനെ എനിയ്ക്ക് നേരത്തെ അറിയാവുന്നതു കൊണ്ട് ഞാൻ കൊടുത്ത നോട്ടീസുപോലും അദ്ദേഹം വായിച്ചില്ല . ഞാൻ പറഞ്ഞത് ശ്രദ്ധിച്ചെന്നു മാത്രം .
,ഒരു മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞു കെ പി ഉമ്മർ.
കൃത്യ സമയത്തുതന്നെ ഞങ്ങൾ റൂമിലെത്തി . അയ്യായിരം രൂപ കെ പി ഉമ്മർ കൃഷ്ണൻ മാസ്റ്റർ വശം കൊടുക്കുകയുമുണ്ടായി .എന്റെ പേരിൽ റസീറ്റ് ഒന്നും വേണ്ടെന്നായി അദ്ധേഹം .റസീറ്റ് എഴുതാതെ പറ്റില്ലെന്ന് ഞാനും നിർബ്ബന്ധം പിടിച്ചു .
''എങ്കിൽ എഴുതിക്കോളൂ .സി സി പി സി കോഴിക്കോട് എന്ന പേരിൽ ''- കെ പി ഉമ്മർ പറഞ്ഞ ആ വിലാസത്തിൽ റസീറ്റെഴുതി കൊടുത്തു .
കുഞ്ചൻ എന്ന നടനാണ് അതിന്റെ അർത്ഥം പറഞ്ഞുതന്നത് .C C P C എന്നാൽ കാലിക്കറ്റ് കാർഡ് പ്ലെയേഴ്സ് കമ്മിറ്റി എന്നാണത്രെ .
വെറുതെ തമാശക്ക് ഒരു പേര് . അത്രമാത്രം .അതും കെ പി ഉമ്മറിന്റെഅപ്പോഴത്തെ ഒരു തമാശ.
ഇവരിൽ പലരുമിന്നില്ല. ഇനിയുമുണ്ട് മറവിയുടെ മാറാല പിടിക്കാത്ത പിരിവിന്റെ ചില ഓർമ്മകൾ . അക്കാലത്ത് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി കമലാദാസ് തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നിന്ന സമയം .
സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ദിവസേന പ്രസ്താവനകൾ .വാർത്തകൾ .
ഈ കുടുംബസഹായ ഫണ്ടുശേഖരണത്തിനായി ഞാൻ തയ്യാറാക്കിയ മാറ്റർ ശ്രീമതി കമലാദാസിന്റെ പേരിൽ ഞാൻ തപാലിൽ കൊച്ചിയിലേക്കയച്ചു .
രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ നിർദ്ധിഷ്ട കുടുംബത്തിൻറെ ബാങ്ക് അക്കൊണ്ടിൽ ആയിരം രൂപയെത്തി. മനു നാലപ്പാട് എന്നപേരിലായിരുന്നു സംഖ്യയെത്തിയത് .ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആക്കാലങ്ങളിൽ ഗൾഫ് മലയാളികൾ ഏറെ മുന്നിലായിരുന്നു.കോട്ടായി ശ്രീധരനെപ്പോലുള്ള നാട്ടുകാരെ കൃതജ്ഞതയോടെ സ്മരിക്കുന്നു .പിൽക്കാലങ്ങളിൽ ഇതൊരു ബിസിനസ്സായിചിലർ കണ്ടുവെന്ന് പറഞ്ഞാലും തെറ്റാവില്ല .വല്ലവന്റെയും ദൈന്യത വരച്ചുകാട്ടി മേലനങ്ങാതെ ജീവിക്കാനുള്ള ഓരോ തന്ത്രം .നന്മ ചെയ്തുകൊണ്ടിരുന്ന ഗൾഫുമലയാളികളിൽ പലരും വിശ്വാസ്യത നഷ്ടപ്പട്ടതോടെ ഇത്തരം പിരിവികളെ പ്രോത്സാപ്പിക്കാതെയായതും അങ്ങിനെയെന്നുവേണം കരുതാൻ .
തലശ്ശരിയിയിലെ സെന്റ് സെബാസ്ട്യൻ വള്ളോപ്പള്ളിയുടെ അരമനയിൽ ഏതോ ഒരു ഫണ്ട് ശേഖരണത്തിനായി ചെന്ന എന്നെയും കൃഷ്ണൻ മാസ്റ്ററെയും അഭിനന്ദിക്കുക മാത്രമല്ല കാപ്പിയും അണ്ടിപ്പരിപ്പും തന്ന് അഥിതികളോടെന്നപോലെ പെരുമാറിയതും കൂട്ടത്തിൽ തെറ്റില്ലാത്ത സംഭാവന തന്നതും മറക്കാത്ത ചില ഓർമ്മകൾ .
തിരിച്ചു പോരുമ്പോൾ അവിടുത്തെ മുറ്റത്തുള്ള പൂളിൽ നിന്നും മനോഹരമായ വലിയ പിങ്ക് ആമ്പലിൻറെ തൈ പറിച്ചെടുക്കാനുള്ള അനുവാദവും അദ്ദേഹം എനിയ്ക്ക് തന്നതും കൃതജ്ഞയോടെ സ്മരിക്കുന്നു.
തട്ടോളിക്കരയിലെ നാട്ടിടവഴികൾക്ക് ശാപമോക്ഷം !
തട്ടോളിക്കരയുടെ ഭൂപ്രദേശം വയലോരം കഴിഞ്ഞാൽ ചുറ്റുപാടും ഏറിയകൂറും ഉയരക്കൂടുതലും വിസ്തൃതവുമായ ചെമ്മൺ ചരൽക്കെട്ടുള്ള പറമ്പുകൾ.
ഏകദേശം 70 വർഷങ്ങൾക്ക് മുൻപുള്ള തട്ടോളിക്കര ഗ്രാമത്തിൻറെ ഭൂപ്രകൃതിയുടെ ഏകദേശരൂപം ഇങ്ങിനെ .
പറമ്പുകൾക്കിടയിൽ അതിരിട്ടപോലെ വളഞ്ഞും പുളഞ്ഞും ഇടുങ്ങിയതുമായ കുണ്ടനിടവഴികൾ .
മഴക്കാലം തുടങ്ങിയാൽ ഇടവഴികളിലെ രണ്ടുവശങ്ങളിലുമുള്ള കൊള്ളിന്മേൽ അഥവാ കയ്യാലകളിൽ മുറ്റിത്തഴച്ചു വളർന്നു തുടങ്ങുന്ന പച്ചപ്പുകളും മുൾപടർപ്പുകളും പന്നൽച്ചെടികളും വേണ്ടത്ര.
തുറന്ന കുടയുമായി വഴിനടക്കുന്നവർക്ക് കൊളുത്തിപ്പിടിക്കുന്ന പോലെയാവും ചിലേടങ്ങളിൽ.
ശക്തമായ മഴയുടെ വെള്ളക്കുത്തിൽ മണ്ണൊലിച്ചുപോയി അവിടവിടെ കുണ്ടും കുഴിയുമായി ത്തീർന്നിരിക്കും ഇത്തരം ഇടവഴികൾ .
ഇടവഴികളിലൂടെ പരന്നൊഴുകുന്ന വെള്ളത്തിൽ ചവുട്ടി വഴിനടക്കുമ്പോൾ കുണ്ടുകുഴികളിൽ കാലുകൾ താഴ്ന്ന് ഉളുക്കിവീഴുന്നതും ഇവിടങ്ങളിൽ അപൂർവ്വമായിരുന്നില്ല .
മഴക്കാലങ്ങളിൽ ഇടവഴികളിൽ ഉയരമുള്ള തിണ്ടിടിഞ്ഞുവീണ് കനത്തമൺകൂന താൽക്കാലികമായി വഴിമുടക്കുമ്പോൾ ഇടവഴികൾ മാറി നടക്കുകയോ മറ്റു പറമ്പുകളിൽ കയറിയിറങ്ങിയോ യാത്രയുടരുന്നതും ഇവിടുത്തുകാരുടെ അന്നത്തെ ശീലം .
സൈക്കിൾ പോലും ഉരുട്ടി കൊണ്ടുപോകാനാവാത്ത കുണ്ടും കുഴിയുമുള്ള ഇടുങ്ങിയ ഇടവഴികളിലൂടെ വള്ളി ട്രൗസറിട്ട് ഗോട്ടികളിച്ചും ,പൊക്കൻപറന്നും സമയം കളഞ്ഞ ഒരു കുട്ടിക്കാലം മറന്നിട്ടില്ല .
ഈ ഇടവഴികളിലൂടെ കുരങ്ങുകളിക്കാർ ,കിണ്ണക്കച്ചവടക്കാർ .മൺകലക്കച്ചവടക്കർ ,അലുമിനിയ പാത്രങ്ങളുടെ വിൽപ്പനക്കാർ ,പശുക്കച്ചവടക്കാർ ,തേങ്ങാക്കച്ചവടക്കാർ ,മാങ്ങാക്കച്ചവടക്കാർ തുടങ്ങി നാട്ടുകച്ചവടത്തിനിറങ്ങിയ പലരും വഴിനടന്നതും തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോയതും ഈ ഇടവഴികളിലൂടെ .
തത്തയെ പെട്ടിയിലാക്കി വീടുകളിൽ കൈനോക്കാനിറങ്ങാറുള്ള ഏതോ നാട്ടിൽ നിന്നുമെത്തുന്ന പലരും നല്ലകറുപ്പുനിറത്തിൽ അഴകുള്ള സുന്ദരികളായിരുന്നു.
പ്രാദേശികമായി നടക്കുന്ന പാർട്ടി മീറ്റിങ്ങുകളുടെ അറിയിപ്പുകൾ രാത്രികാലങ്ങളിൽ .ഉയരമുള്ള കൊള്ളിന്മേൽ കയറിനിന്നാവും വിളിച്ചുപറയുക .
'' പ്രിയപ്പെട്ട...നാട്ടുകാരെ ''-എന്നുതുടങ്ങുന്ന അറിയിപ്പുകൾ ഇടവഴികളിലൂടെ മെഗാഫോൺ ഉപയോഗിച്ചാവും കേൾക്കുക . മെഗാഫോണിൽ പറയാൻ മിടുക്കരായ ആണ്ടി ,കൊടക്കാട്ട് നാണു തുടങ്ങിയ ജനപ്രിയരായിരുന്നു അക്കാലത്തെ മികച്ച ശബ്ദദാതാക്കൾ .മൈക്ക് സെറ്റുകൾ പ്രദേശങ്ങളിൽ ഇല്ലാതിരുന്ന കാലം .ചില പ്രധാനപ്പെട്ട മീറ്റിങ്ങുകളുടെ അറിയിപ്പുകളോടൊപ്പം കേൾക്കാം മീറ്റിങ്ങിൽ ഉച്ചഭാഷിണി ഉണ്ടായിരിക്കും എന്ന വിശേഷ വാർത്ത .
ഇന്നത്തെപ്പോലെ മൊബൈൽ സൗകര്യങ്ങളോ , മെസ്സേജുകളൊ,ചാറ്ററിംഗോ ഇല്ലാതിരുന്ന ആകാലങ്ങളിൽ പ്രണയിക്കുന്നവരുടെ ഒളിയിടങ്ങളും ഇരുളിടങ്ങളും ഇത്തരം ഇടവഴികൾ തന്നെ .
ഇടവഴികളിൽ കൂടുതൽ സമയം നിന്ന് സംസാരിക്കാതെ മുൻകൂട്ടി തയ്യാറാക്കിയ പ്രണയലേഖനങ്ങൾ എന്ന കത്തുകൾ കൈമാറിയിരുന്ന പഴയ കാലം .
ഇതുപോലെ ഇടവഴിയിൽ നിന്നും ഒരാൾ കത്ത് കൈമാറുന്നത് തൊട്ടടുത്തുള്ള പറമ്പിലെ തെങ്ങിൽ തേങ്ങാ പറിക്കാൻ കയറിയ ഒരാൾ തെങ്ങിൻറെ മണ്ടയിൽ നിന്നും നോക്കിക്കാണാനിടയായതും പെൺകുട്ടിയുടെ അഛനെ വിവരം ധരിപ്പിച്ചതും പിന്നീടവളുടെ സ്കൂളിൽപോക്ക് നിന്നുപോയതും അക്കാലത്തെ ചില കഥകൾ .
നാട്ടുമ്പുറങ്ങളിലെ ഇടുങ്ങിയ ഇടവഴികളിലെ അപൂർവ്വം ചില അതിരുവിട്ട ശൃംഗാരങ്ങൾ പ്രാദേശിക പ്രശ്നങ്ങളായിത്തീരാറുള്ളതും നാട്ടുമുഖ്യസ്ഥന്മാർ ഇടപെട്ട് പരിഹരിക്കേണ്ടി വരുന്നതും അക്കാലങ്ങളിലെ നാട്ടുമ്പുറങ്ങളിലെ ചില വേറിട്ട വിശേഷങ്ങൾ .
ഇടവഴികളിലൂടെ നടന്നു പൊകുന്ന സ്ത്രീകളുടെ കഴുത്തിൽ കിടക്കുന്ന ആഭരണങ്ങൾ പിടിച്ചുപറിക്കുന്ന സംഭവം ഏറെ വിരളം .
പീഢനം എന്നൊരു വാക്ക് പോലും അത്രത്തോളം പ്രചാരത്തിലില്ലാത്ത കാലം .
മനുഷ്യർക്കും ഒപ്പം കന്നുകാലികൾക്കും കൂടി വഴിനടക്കാൻ പാകത്തിലാണെന്നു തോന്നുന്നു പണ്ടുള്ള കാരണവന്മാർ ഇടവഴികൾ നിർമ്മിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
ഭൂമിക്ക് നിസ്സാര വിലയുള്ള ആ കാലങ്ങളിൽ ഇടവഴികൾക്ക് വീതി നൽകാതിരിക്കാൻ തക്കാതായ കാരണങ്ങൾ ഒന്നും തന്നെ കാണുന്നുമില്ല .
അതിരാവിലേ തന്നെ വീട്ട്മുറ്റവും നടവഴിയും ചവുട്ടുകല്ലുകളും വരെ അടിച്ചുവാരി വൃത്തിയാക്കുന്നതും അന്നത്തെ പതിവ് .
ചിലർ ചാണകം തളിക്കുകയും ചെയ്തിരുന്നു .ചാണകം കൈകൊണ്ട് വെള്ളത്തിൽ കലർത്താൻ ആരും ഗ്ലൗസ്പോലുള്ള ഒന്നുംതന്നെ ഉപയോഗിച്ചതുമില്ല .ചാണകം തറയിൽ മെഴുകിയിരുന്നതും കൈകൊണ്ട് തന്നെ .യോഗാസനം പോലെ നല്ലൊരു വ്യായാമമായിരുന്നു പണ്ടത്തെ നടു വളച്ചുകൊണ്ടുള്ള മുറ്റമടിയും ചാണകം മെഴുകലും നെല്ലുകുത്തലും മറ്റും.
വീട്ടിലെ പടിക്കെട്ടുകൾ അടിച്ചുവൃത്തിയാക്കുമ്പോൾത്തന്നെ തൊട്ടു മുന്നിലെ ഇടവഴിയും ഓരോ വീട്ടുകാരുംഅടിച്ചുവാരി വൃത്തിയാക്കുമായിരുന്നു .
അത്യാവശ്യം ചില കള്ള് കുടിശീലിച്ചവർ ഇടവഴകളിലൂടെ ഉച്ചത്തിൽ പാട്ടുപാടി കടന്നുപോയതല്ലാതെ ഇന്നത്തെപ്പോലെ ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പൊതു വഴികളുടെ ഓരങ്ങളിൽ തള്ളുന്ന സംസ്ക്കാരമായിരുന്നില്ല പഴകാലങ്ങളിലുള്ളവർക്ക് . സ്വന്തം വീട്ടിൽ നിന്നും ആവശ്യമില്ലാത്തതെന്തും പൊതുവഴിയോരങ്ങളിൽ തള്ളുന്ന പരിപാടികളും അന്നില്ല .
കുളിമുറികളുള്ള വീട്ടുകാരിൽ ചിലർ കുളിമുറിയിലെ വെള്ളം ഇടവഴികളിൽ ഒഴുക്കിവിടുന്നതും അന്നത്തെ പതിവ് .
ഇടവഴികളിൽ വീണുകിടക്കുന്ന ഉണക്കചണ്ടികൾ ശേഖരിക്കാൻ പതിവായി അതിരാവിലെ തന്നെ കൈയ്യിൽ വല്ലവും ചൂലുമായി കൊളരാട് തെരുവിലെ ചില സ്ത്രീകൾ വരുമായിരുന്നു.ഉണക്കച്ചണ്ടികൾ ശേഖരിച്ചു കൊണ്ടുപോയി കരിച്ച് വെണ്ണീറാക്കി വിൽക്കാനാവാം .
രാത്രികാലനങ്ങളിൽ ഇടവഴികളിലൂടെ ചൂട്ട് കത്തിച്ചു വേണം യാത്ര .
ഇടുങ്ങിയ ഇടവയിലൂടെ ചൂട്ട് കത്തിച്ചുപോയ ആരോ ഒരാളുടെ ചൂട്ടിൽ നിന്നും കൊള്ളരികിലുള്ള ഉണങ്ങിയ ചായപ്പുല്ലിന്റെ മുരട്ടിന് തീപിടിക്കുകയും കൊള്ളിനോട് ചേർന്ന വലിയപറമ്പിൽ നിരനിരയായി ഉണങ്ങാനിട്ട നൂറുകണക്കിന് മെടഞ്ഞ ഓലകളിലേയ്ക്ക് മൊത്തം തീ പടർന്നുപിടിച്ച് രാത്രിയിൽ വീട്ടുകാരുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്ത് തീയണച്ചതായ ചില സംഭവങ്ങളും ഞാൻ മറന്നിട്ടില്ല . അൽപ്പം ഒലക്കണ്ണി തരുമോ ചൂട്ട് കത്തിക്കാൻ എന്നചോദ്യവുമായി ഏത് പാതിരാത്രിയിലും ഏതൊരു വീട്ടിലും മുട്ടിവിളിക്കാവുന്ന കാലം .ഇത്തരക്കാർക്ക് കൊടുക്കാൻ ഒട്ടുമുക്കാൽ വീട്ടുകാരും അത്യാവശ്യം കുറച്ച് ഓലച്ചൂട്ടുകൾ കരുതിയിരിന്നുവെന്നതും അക്കാലങ്ങളിലെ ചില നാട്ടുമര്യാദകൾ .
പ്രദേശത്തെ ആത്മഹത്യചെയ്ത ഒരാളുടെ മൃതദേഹം വടകര ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞശേഷം പായയിൽ പൊതിഞ്ഞുകെട്ടി തള്ളി എന്നപേരിൽ അറിയപ്പെട്ടിരുന്ന ബലമുള്ള കരിങ്കണ തണ്ടിൽ കെട്ടിയുറപ്പിച്ചുകൊണ്ട് മുന്നിലും പിന്നിലും രണ്ടുപേർ തോളിൽ തൂക്കി തട്ടോളിക്കരയിലെ
ഇടുങ്ങിയ ഇടവഴികളിലൂടെ പരേതന്റെ വീട്ടിലെത്തിച്ചിരുന്ന കാഴ്ച്ച നോക്കിനിന്ന കുട്ടിക്കാലവും ഞാൻ മറന്നിട്ടില്ല .
പഴയ കാലങ്ങളിൽ ഇത്തരം ഇടവഴികളിൽ നീളമുള്ള കയർ ഉപയോഗിച്ച് പശുക്കളെ പുല്ലു തിന്നാൻ കെട്ടിയിടുന്ന അശേഷം വകതിരിവും വിശേഷ ബുദ്ധിയുമില്ലാത്ത ഒരുകൂട്ടം ആളുകൾ ഇത്തരം നാട്ടുമ്പുറങ്ങളിലെല്ലാം കാണുമായിരുന്നു .
സ്കൂളിൽപോകുന്ന കൊച്ചുകുട്ടികൾക്കും തലയിൽ ചുമടുമായി വരുന്ന സ്ത്രീകൾക്കും ഗർഭിണികൾക്കും അക്കാലങ്ങളിൽ ഇടവഴികളിലെ പശുക്കൾ വലിയ ശല്യമായിരുന്നു .
പശുക്കളെ ഭയന്ന് മറ്റുള്ളവരുടെ പറമ്പുകളിൽ കയറിയിറങ്ങിയായിരിക്കും പലരും യാത്ര തുടരുക .
വാഹനങ്ങളുടെ ഹോണടിശബ്ദം കേൾക്കണമെങ്കിൽ അക്കാലങ്ങളിൽ മുക്കാളി അങ്ങാടിയിലെത്തണം .
തീവണ്ടിയുടെ കൂവൽ നേരിയതോതിൽ ചിലനേരങ്ങളിൽ തട്ടോളിക്കരയിലും കേട്ടെന്നിരിക്കും .
ആ കാലങ്ങളിൽ ചുറ്റുപാടിലാർക്കെങ്കിലും ഗുരുതരമായ ആരോഗ്യശ്നം ,കടുത്ത രോഗം ഉണ്ടായാൽ അടുത്തുള്ള ആശുപത്രികൾ ഒന്ന് വടകരയിലും മറ്റൊന്ന് മാഹിയിലും .
പ്രഗത്ഭനായ ഡോക്ടർ മാഹി കല്ലായി അങ്ങാടിയിലെ നാണു ഡോക്ടർ .
തട്ടോളിക്കര നിന്നും ഒരു രോഗിയെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ഒന്നുകിൽ വടക്കെ വയലിലെ അല്ലെങ്കിൽ തെക്കേ വയലിലെ വയൽ വരമ്പിലൂടെ നടന്നുവേണം റയിൽ കടന്ന് മുക്കാളിയിലെത്താൻ .
ഇത്തരം ആത്യാവശ്യഘട്ടങ്ങളിൽ തട്ടോളിക്കരക്കാരുടെ ഏക ആശ്രയം മഞ്ഞത്ത്കണ്ടിയിലെ വലിയ മഞ്ചൽ .
സ്ഥലത്തെ പൊതുകാര്യപ്രസക്തനും പരോപകാരിയും അത്യാവശ്യം വിദ്യാഭ്യാസ നിലവാരവുമൊക്കെയുള്ള പ്രദേശത്തെ നാട്ടുമുഖ്യസ്ഥനും മറ്റുമായിരുന്നു മഞ്ഞത്തുകണ്ടി ആണ്ടി മാസ്റ്റർ എന്ന തട്ടോളിക്കരക്കാരൻ .അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ചുറ്റുപാടിന്റെ പൊതുസ്വത്തുപോലെ ഈ മഞ്ചൽ സൂക്ഷിക്കാറുള്ളത് .
ഒരാൾക്ക് സുഖമായി നീണ്ടുനിവർന്നു കിടക്കാൻ പാകത്തിലുള്ള മഞ്ചലിൻറെ മുകളിൽ തുണികൊണ്ടുള്ള മേലാപ്പ് .
മേലാപ്പിന്റെ വശങ്ങളിൽ നിറമുള്ള തുണികൊണ്ട് ഞെറിയിട്ട് അലങ്കരിച്ചിരിക്കും.
മഞ്ചൽ കെട്ടിയുയർത്തി തോളിലേറ്റാൻ പിച്ചളക്കൊളുത്തിട്ട ബലമുള്ള മരത്തണ്ട് .രോഗികളെ കൊണ്ടുപോകുന്നതിനു പുറമെ മരിച്ചവരെ കൊണ്ടുവരാൻ മറ്റൊരു മഞ്ചൽ വേറെയും ഇവിടെയുണ്ടായിരുന്നു .
അത്യാവശ്യഘട്ടങ്ങളിൽ ഏത് പാതിരാത്രിയിലായാലും ഉറക്കപ്പായയിൽ നിന്നുവരെ ചാടിയെഴുന്നേറ്റ് മഞ്ചലിന്റെ തണ്ട് ചുമലിലേറ്റാൻ മത്സരിക്കുന്ന കരുണ വറ്റാത്ത മനസ്സുള്ള ഒരു നാട്ടുകൂട്ടവും തട്ടോളിക്കരയുടെ നാട്ടുപെരുമയായി അക്കാലത്തിവിടെ ഉണ്ടായിരുന്നു .
പിൽക്കാലത്ത് തട്ടോളിക്കര സ്കൂളിനടുത്തുള്ള ടി പി ദാസൻ സ്മാരകവായനശാല വകയായി സ്ട്രെച്ചറും അനുബന്ധ സൗകര്യങ്ങളും ലഭിച്ചുതുടങ്ങിയതോടെ മഞ്ഞത്തുകണ്ടിയിലെ മഞ്ചലിൽ കയറുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു .കാലാന്തരത്തിൽ മഞ്ചൽ പുരാവസ്തുവായി .
ഒരിക്കൽ പാതിരാത്രിയിൽ എന്റെ അമ്മക്ക് പ്രഷർ കൂടി ആശുപത്രിയിൽ കൊണ്ടുപോകേണ്ട അവസ്ഥ.വീടുവരെ ഇടവഴികളിലൂടെ വാഹനം വരികയുമില്ല .
തിരുകൊയിലോത്ത് മുക്കുവരെ കാറ് വരും .അവിടംവരെ കുണ്ടനിടവഴികളിലൂടെ കസേരയിലിരുത്തി ചുമന്നു കൊണ്ടുപോകണം .
ഏതുപാതിരാത്രിയിലും കനത്ത മഴയിലും ആളുപോയി വിളിച്ചാൽ ഉറക്കത്തിൽ നിന്നും എണീറ്റ് കാറുമായെത്തുന്ന വെങ്ങാട്ട് ബാബു ,എം ആർ എസ് അശോകൻ ,ആവിക്കരക്കാരൻ ബാലൻ തുടങ്ങിയ കുറെ നല്ല മനസ്സുള്ള ഒരുകൂട്ടം ടാക്സിഡ്രൈവർമാർ പ്രദേശങ്ങളിലുണ്ടായിരുന്നു .
ഇവരുടെ സമയോചിതമായ ഇടപെടലുകളിലൂടെ മാത്രം മരണത്തിൽ നിന്നും രക്ഷപ്പെട്ട് കൂടുതൽ കാലം ജീവിച്ച പലരെയും എനിക്കറിയാം.ഒന്ന് എന്റെ അമ്മ തന്നെ .
കൃതജ്ഞതാനിർഭരമായ മനസ്സോടെ മാത്രമേ ഇത്തരക്കാരെ ഓർമ്മിക്കാനാവു . സഹദേവൻ ഡോക്ടർ .വി ആർ കൃഷ്ണൻ ഡോക്ടർ ,ചന്ദ്രൻ ഡോക്ടർ ,രാമകൃഷ്ണൻ ഡോക്ടർ .ഹരിദാസൻ ഡോക്ടർ ,പ്രേംകുമാർ ഡോക്ടർ ,സുദിൻകുമാർ ഡോക്ടർ തുടങ്ങിയ ഒരുകൂട്ടം ഡോക്ടർമാരുടെ സേവനം പോയകാലങ്ങളിലും ഇപ്പോഴും ഏറ്റുവാങ്ങിയവരാണ് ഇവിടുത്തുകാർ .അക്കാലനങ്ങളിൽ ഡോക്ടർമാരുടെ വീട്ടിൽ പാതിരാത്രിയിൽ വരെ മുട്ടിവിളിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന കാലം .
കാറുപോകാത്ത വഴികളിലൂടെ രോഗികളുടെ വീടുകളിലേയ്ക്ക് നടന്നുവരാൻ അശേഷം മടി കാണിക്കാത്തവരായിരുന്നു അക്കാലങ്ങളിൽ ഇവിടുത്തെ ഡോക്ടർമാർ .
വടക്കേ വയലിൽ മുഴുവൻ വെള്ളം കയറിയ കാലത്ത് മുട്ടറ്റം വെള്ളത്തിലൂടെ മുണ്ടും മാടിക്കെട്ടി എന്റെ വീട്ടിൽ വൈദ്യശുശ്രുഷക്കായി എന്നോടൊപ്പം മുക്കാളിയിൽ നിന്നും നടന്നുവന്ന പ്രേംകുമാർ ഡോക്ടർ തുടങ്ങിയവരോടൊക്കെ എനിക്കുള്ളപോലെതന്നെ കടപ്പാട് ഈ ഉൾനാടൻഗ്രാമത്തിലുള്ള പലർക്കും കാണും ,തീർച്ച
കാലം മാറി കഥ മാറി. ഇന്ന് ഡോക്ടർമാർ വീടുകളിലെത്തി രോഗികളെ പരിശോധിക്കാനെത്തുന്നത് വിരളം.
ഇത്തരം ഒരു കാലഘട്ടത്തിലാണ് തട്ടോളിക്കരയിലെ എന്റെ വീടിനടുത്തുള്ള ചില ഇടവഴികൾ റോഡാക്കി മാറ്റാൻ ഞാൻ മുന്നിട്ടിറങ്ങിയത് .
എനിക്ക് കരുത്തുപകരാൻ മുഖ്യമായും തിരുകൊയിലോത്ത് കൃഷ്ണൻ മാസ്റ്റർ .കൂട്ടത്തിൽ മഞ്ഞത്തുകണ്ടി ആണ്ടി മാസ്റ്റർ ,കുഞ്ഞിപ്പറമ്പത്ത് ബാപ്പുഅച്ഛൻ .ചന്ത്രോത്ത് കുഞ്ഞിരാമൻ വൈദ്യർ , കൊടപ്പള്ളി കേളപ്പൻ എന്നവർ,പറങ്കിമാവുള്ളപ്പറമ്പത്ത് മൊയ്തു ഹാജി ,ചെട്ടിയാൻ വീട്ടിൽ ഖാദർ ഹാജി തുടങ്ങിയ ഒരുകൂട്ടം ആളുകൾ വേറെയും .
റോഡ് നിർമ്മാണം എന്ന സങ്കൽപ്പം ആദ്യമായി പങ്കുവെച്ചത് തിരുകോയിലോത്ത് കൃഷ്ണൻ മാസ്റ്റരോട് . അദ്ധേഹത്തിന്റെ പ്രോത്സാഹനത്തിൻറെ പിൻബലത്തിൽ തെക്കേകേളോത്ത് സദാന്ദൻ ,ചന്ത്രോത്ത് രാജൻ ,അശോകൻ ,സദാനന്ദൻ ,കൊടപ്പള്ളി രാജൻ ,ചന്ത്രോത്ത് സജീന്ദ്രൻ ,ലോഹിതാക്ഷൻ ,ബാലകൃഷ്ണൻ ,കുഞ്ഞിപ്പറമ്പത്ത് പ്രേമൻ ,പ്രകാശൻ ,പ്രദീപൻ തുടങ്ങിയ അയൽവീടു കളിലുള്ളവരുടെയെല്ലാം കടുത്ത അദ്ധ്വാനഫഫലംകൂടിയാണ് ഇന്ന് കാണുന്ന റോഡ് .റോഡ് നിർമ്മാണക്കമ്മറ്റിയോ ഒന്നും തന്നെ ഇവിടെ രൂപീകരിച്ചിരുന്നുമില്ല .
നല്ലൊരു സങ്കൽപ്പവുമായാണ് ഞാൻ മുന്നിട്ടിറങ്ങിയത് . ഇടുങ്ങിയ ഇടവഴികൾ റോഡാക്കി മാറ്റുമ്പോൾ സ്ഥലമുടമകൾക്ക് പ്രയാസം ഉണ്ടാകുമെന്നത് സ്വാഭാവികം .
ആവശ്യമായ ഭൂമി വിട്ടുതരാൻ പലർക്കും ഏറെ പ്രയാസം .ചിലേടങ്ങളിലെത്തുമ്പോൾ എതിർപ്പും വാശിയും കടുംപിടുത്തവും ശകാരവും ശാപവാക്കുകളും പോർക്കുവിളിയും നിരുത്സാഹപ്പെടുത്താലും .ആരും എന്റെ നേരെ കയ്യോങ്ങിയില്ലെന്നത് സത്യം .അൽപ്പം പോലും സ്ഥലം വിട്ടുതരാൻ തയ്യാറില്ലാത്ത ചിലരുടെ ഭൂമി അവരെ സാക്ഷിയാക്കി ഞാൻ കൈക്കോട്ട് വാങ്ങി ഇടിച്ചുമാറ്റിയിട്ടുണ്ട് .
അൽപ്പസ്വൽപ്പം ധിക്കാരപരമായ ഇടപെടൽ അക്കാലത്ത് എൻറെ പക്ഷത്തുനിന്നുണ്ടായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു .സദുദ്ദേശപരമായ ഒരു വലിയ ലക്ഷ്യത്തിൻറെ പൂർത്തീകരണത്തിനുവേണ്ടി മാത്രമായിരുന്നു എനിക്കങ്ങിനെ ചെയ്യേണ്ടിവന്നത് . ഒരുപാട് പ്രതിസന്ധകളിലൂടെയാണ് എന്റെ നേർതൃത്വത്തിൽ ഇവിടങ്ങിലെ ഇടവഴികളിലൂടെ ഞാൻ മുന്നിട്ടിറങ്ങി റോഡുണ്ടാക്കിയത്.
ശ്രമദാനത്തിനുപുറമെ ഒരുകൂട്ടം സ്ത്രീകളും അത്രയുംപുരുഷന്മാരും ദിവസക്കൂലിക്കാരായി മിക്കവാറും ദിവസങ്ങളിൽ കാണും. അവർക്കാവശ്യമായ ഭക്ഷണവും കൂലിയും ഞാൻ സ്വന്തം കയ്യിൽനിന്നും കൊടുത്തുകൊണ്ടാണ് ഈ നിലയിലെത്തിച്ചതെന്ന് അഭിമാനപൂർവ്വം പറയാൻ എനിക്ക് സന്തോഷമുണ്ട് .അഹങ്കാരമായി കരുതുകയുമരുത് .
പഞ്ചായത്തിനോ രാക്ഷ്ട്രീയപ്പാർട്ടികൾക്കോ ഈ റോഡ് നിർമ്മാണത്തിൽ ഒരു പങ്കുമില്ലെന്നതും സത്യം .മൊയ്ദു ഹാജി ,ഖാദർ ഹാജി ,മാണിയമ്മ തുടങ്ങിയ ചിലർ ജോലിക്കാർക്ക് ഒരു ദിവസത്തെ കൂലി നൽകിയതും ഞാൻ നന്ദിയോടെ സ്മരിക്കുന്നു .
ചെട്ടിയാൻ വീട്ടിൽ ഖാദർഹാജിയും മൊയ്ദു ഹാജിയും റോഡിനാവശ്യമായ സ്ഥലം അവരുടെ പറമ്പിൽ നിന്നും എത്രവേണമെങ്കിലും ഇടിച്ചെടുക്കുവാൻ എതിരില്ലാതെ മുൻകൂറായി സമ്മതം തന്ന മഹദ് വ്യക്തിത്വങ്ങളായിരുന്നു .
ഞങ്ങളുടെ വീടിന്റെ തെക്കുഭാഗം മറ്റൊരു നീളത്തിലുള്ള റോഡും ഇതുപോലെ അക്കാലത്ത് നിർമ്മിച്ചിരുന്നു ,അടിമ മാപ്പിള എന്നൊരാളുട്രെ വീടിന്റെ മുന്നിലെ ഇടവഴിയിലൂടെ തിണ്ടിടിച്ചു കൊണ്ട് ഇടവഴിക്ക് വീതികൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആവീട്ടിലെ ഒരു സ്ത്രീക്ക് പ്രസവവേദനയുണ്ടാകുന്നത് .
പത്തിരുപതോളം ആളുകൾ ഇടവഴിയിൽ ഇടിച്ചിട്ട മണ്ണ് വളരെപ്പെട്ടെന്നുതന്നെ തട്ടി ലവലാക്കി അടിമ മാപ്പിളയുടെ കോണിയുടെ ചുവടുവരെ ആദ്യമായി കാർ എത്തിച്ച നിമിഷം അഭിമാനപൂർവ്വം ഞാൻ ഓർക്കുന്നു !.
മുക്കാളിയിലെ എം ആർ എസ്സ് അശോകന്റെ കാറാണ് ആദ്യമായി ഈ ഇടവഴിയിലെത്തിയിരുന്നത് .
പ്രസവവേദനയുള്ള സ്ത്രീയെ കാറിൽ ആശുപത്രിയിലേക്ക് വിട്ടയുടനെ അടിമ മാപ്പിളക്കുണ്ടായ സന്തോഷം ഏറെ വലുതായിരുന്നു .സ്വതവേ സൗമ്യനും എല്ലാവരോടും ഹൃദ്യമായി പെരുമാറുകയും ചെയ്തിരുന്ന അടിമ മാപ്പിള ഇടവഴിയിലിറങ്ങി എന്നെയും കൃഷ്ണൻ മാസ്റ്ററെയും കൈപിടിച്ചനുമോദിക്കുകയും ഒപ്പം ജോലിചെയ്തുകൊണ്ടിരിക്കുന്ന മുഴുവൻ പോരോടും നിറഞ്ഞമനസ്സോടെ നന്ദിപ്രകടിപിച്ചതും നേരിൽ കണ്ടവരായി ഒരുപാടുപേർ ഇന്നും തട്ടോളിക്കരയിൽ ജീവിച്ചിരിപ്പുണ്ട് .
തട്ടോളിക്കര ഭാഗങ്ങളിൽ വൈദ്യുതി എത്താത്ത കാലം .വിദ്യുച്ഛക്തി കണക്ഷന് അപേക്ഷിച്ചാൽ പോസ്റ്റുകളുടെ എണ്ണം നോക്കിയും പോസ്റ്റുകൾക്കായി മുൻകൂട്ടി പണം കെട്ടിവെച്ചും മറ്റുമായിരുന്നു ഇലക്ട്രിസിറ്റി കണക്ഷൻ വീടുകളിൽ ലഭിച്ചിരുന്നത് .
തട്ടോളിക്കര ഗ്രാമത്തിൽ ആദ്യമായി സ്വന്തം ചിലവിൽ എണ്ണത്തിലേറെ പോസ്റ്റുകൾ ഇട്ടുകൊണ്ട് വൈദ്യുതി കണക്ഷൻ സ്വീകരിച്ചത് പറങ്കി മാവുള്ളപ്പറമ്പത്ത് മൊയ്തു ഹാജി .ആ സമയങ്ങളിൽ തട്ടോളിക്കരയിലെ എകരത്ത് നാരായണൻ എന്നൊരാളായിരുന്നു പ്രദേശത്തെ ഒട്ടുമുക്കാൽ വീടുകളിലെയും വയറിംഗ് വർക്കുകളുടെ ചുമതലക്കാരൻ .ഫ്യുസ് പോയാലും ലൂസ് കണക്ഷൻ പ്രശ്നങ്ങളുണ്ടായാലും ചുറ്റുപാടിലുള്ള എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു നാരായണൻ .പിന്നീടാണ് ചീക്കോളി സോമനെപ്പോലുള്ള വിദഗ്ധ വയറിംഗ് കോൺട്രാക്ടർമാർ രംഗത്തെത്തിയത്
പ്രദേശത്ത് ആദ്യമായി ട്രാൻസിസ്റ്റർ റേഡിയോ വീട്ടിൽ ഉപയോഗിച്ചതും മൊയ്തു ഹാജി തന്നെ .
ഈ റേഡിയോ കാണാൻ സ്കൂൾ കുട്ടികൾ ഇദ്ദേഹത്തിന്റെ വീട്ടിൽ വരുമായിരുന്നു .
നേരത്തെ ബർമ്മയിൽ ആയിരുന്ന മൊയ്ദു ഹാജിക്ക് മുക്കാളിയിൽ പിൽക്കാലത്ത് പലചരക്ക് കടയുമുണ്ടായിരുന്നു .സ്വന്തമായി കാളകളും കൃഷിയും കൃഷിയിടവും പുറമെ .
ആദ്യമായി ടെലിഫോൺ കണക്ഷൻ തട്ടോളിക്കരയിൽ സ്ഥാപിച്ചതും മൊയ്ദുഹാജിയുടെ വീട്ടിൽ. അക്കാലനങ്ങളിൽ ഏതു പാതിരാത്രിയിലും മൊയ്തു ഹാജിയുടെ വീട്ടിൽ വാതിലിൽ മുട്ടിവിളിച്ചാൽ ചുറ്റുവട്ടത്തുള്ളവർക്ക് ടെലിഫോൺ ചെയ്യാൻ സൗകര്യം ലഭിച്ചിരുന്നു .
ആരോടും ആ വീട്ടുകാർ ഫോൺ ചെയ്ത വകയിൽ ചില്ലറ വാങ്ങിയിരുന്നുമില്ല .
തൊട്ടുപിന്നാലെയാണ് എന്റെ വീട്ടിൽ ഫോൺ കണക്ഷൻ കിട്ടുന്നത് .
മൊയ്തു ഹാജിയുടെ മകൻ ജയഫർ പിൽക്കാലത്ത് സ്വന്തം നിലയിൽ ഒരു റോഡ് ചാത്തോത്തുമീത്തൽ റോഡുവരെ നിർമ്മിക്കുകയുമുണ്ടായി .
പടുപഴഞ്ചനല്ലാത്ത പുരോഗമന ചിന്താഗതിക്കാരനായ ആളായിരുന്നു മൊയ്തു ഹാജി.
അദ്ദേഹത്തിന്റെ മകൾ ആസ്മയുടെ വിവാഹം കഴിഞ്ഞശേഷം ആദ്യമായി മകളെ കല്ല്യാണം കഴിച്ചു കൊടുത്ത ഒഞ്ചിയത്തെ വീട്ടിൽ അയൽ വീട്ടുകാരനായ ഞാനും മൊയ്ദു ഹാജിയും ഒന്നിച്ചായിരുന്നു വിരുന്നു പോയത് .
ജാതീയമായ വേർതിരിവുകളില്ലാതെ എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ ഒരുകുടുംബം പോലെയായിരുന്നു ഞങ്ങൾ രണ്ടുവീട്ടുകാർ.
ഇദ്ദേഹം താമസിക്കുന്ന വീടും വലിയ പറമ്പും പണ്ടുകാലങ്ങളിൽ ഞങ്ങളുടെ കുടുംബത്തിലെ പിതാമഹാന്മാരുടേതായിരുന്നുവെന്നും ജന്മിമാരുമായുള്ള തർക്കത്തിൽ മേൽച്ചാർത്തിൽ നഷ്ട്ടപ്പെട്ടതാണെന്നും മറ്റുമുള്ള കഥകളും കേട്ടിരുന്നു .
ഈ പറമ്പിനോട് ചേർന്ന് പണ്ടത്തെ ഞങ്ങളുടെ കാരണവന്മാർ കുഴിപ്പിച്ച വലിയ കുളം കാലാന്തരത്തിൽ മണ്ണുമൂടി കരപ്പറമ്പ് പോലെ ആയിമാറിയതും നഷ്ടസൗഭാഗ്യങ്ങളുടെ ചില ഓർമ്മക്കാഴ്ചകൾപോലെ ഇന്നത്തെ കാഴ്ച്ച .
.അരനൂറ്റാണ്ടിന് മുൻപ് കൃഷി ആവശ്യങ്ങൾക്കായുള്ള ജലസേചനത്തിനായി കുറ്റിയാടി കനാലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു വലിയ കനാലിൻറെ പ്രവർത്തനം തട്ടോളിക്കര ഭാഗങ്ങളിലും നടന്നിരുന്നു .ആധുനിക യന്ത്രസംവിധാനങ്ങളൊന്നുമില്ലാതെ ധാരാളം ജോലിക്കാരുടെ കഠിനാദ്ധ്വാനം കൊണ്ടാണ് ഉയരമുള്ള പല പറമ്പുകൾ കഴിച്ചുമാറ്റി ഇന്നുകാണുന്ന ആഴത്തിലുള്ള കനാൽ നിർമ്മിച്ചത് .എന്നാൽ കനാലിൽ വേനൽക്കാലങ്ങളിൽ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയും ലഭിക്കില്ലെന്ന സത്യവും ഒരേ നാണയത്തിന്റെ അകവുംപുറവും .
കടുത്തവേനലിൽ പ്രസ്താവനകൾ കാണും .ഉടനെ വെള്ളം വിടും .കുറേക്കാലമായി കാടുപിടിച്ച കനാൽ എല്ലാ വർഷവും വൃത്തിയാക്കി ഭീമമായ തുക കൂലിയിനത്തിൽ ചിലവാക്കുന്നതല്ലാതെ ഈ കനാലിലൂടെ വെള്ളം ഒഴുകിയെത്തിയില്ലെന്നതും സത്യം .നിരീക്ഷണാടിസ്ഥാനത്തിൽ എപ്പോഴോ വെള്ളം തുറന്നു വിട്ടെന്നും കനാലിൽ ജലരേഖകൾ കണ്ടതായും അത്യാവശ്യം ചിലേടങ്ങളിൽ മണ്ണിന് നനവുണ്ടായെന്നും പണ്ടേതോ കാലത്ത് ആരോ പറഞ്ഞുകേട്ടിരുന്നു . തട്ടോളിക്കരയുടെ ഭൂപ്രകൃതിയെ കീറിമുറിച്ച് വികൃതമാക്കിയതിനുപുറമെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവരെ ഉപദ്രവമായ ഈ കനാൽ ഈ പ്രദേശത്തിന്റെ തീരാശാപമാണെന്നാണ് നാട്ടുകാർ പറയുന്നത് .ഒരിറ്റുവെള്ളംപോലും ഒഴുകിയെത്താത്ത കനാൽ മണ്ണിട്ട് നികത്തി വാഴക്കൃഷി ചെയ്യുന്നതാവും നല്ലതെന്ന അഭിപ്രായക്കാരും പ്രദേശത്തില്ലാതല്ല .
എത്രയോ വർഷങ്ങൾക്കുശേഷമാണ് തട്ടോളിക്കരയിൽ ഞങ്ങൾ ഉണ്ടാക്കിയ റോഡ് പഞ്ചായത്ത് ഏറ്റെടുത്തത് .
ഞങ്ങൾ നിർമ്മിച്ച ഈ റോഡിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് മുൻപ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിംഗ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മെറ്റലിട്ട് ടാറിംഗ് നടത്തുന്ന ദിവസം ഒരു കാഴ്ച്ചക്കാരനായി ഞാൻ തട്ടോളിക്കര പ്രദേശത്ത് എന്റെ തറവാട് വീടിനടുത്ത് പോയിരുന്നു .
ഞാൻ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ എൻറെ സങ്കൽപ്പം യാഥാർഥ്യമാവുന്നതു നോക്കിക്കാണുമ്പോൾ തുടക്കത്തിൽ കൂടെ നിന്ന പലരും ജീവിച്ചിരിക്കുന്നില്ലെന്നതും എന്നെ വല്ലാതെ വേദനിപ്പിച്ച നിമിഷം .ഒരുപാടുപേർ നിര്യാതരായി .ബഹുഭുരിഭാഗം പേരും എന്ന് പറയുന്നതാവും ശരി
ഈ റോഡ് നിർമ്മിക്കാനൊരുങ്ങിയ കാലങ്ങളിൽ കൊച്ചുകുട്ടികളായിരുന്ന പലരും ഈ റോഡിലൂടെ മോട്ടോർ സൈക്കിളിലും കാറിലും ഇപ്പോൾ സഞ്ചരിക്കുന്നത് കാണുമ്പോൾ ഉള്ളിൽ തോന്നുന്ന വികാരം സന്തോഷമോ സംതൃപ്തിയോ എന്താണെന്നെനിക്കറിയില്ല .
.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു ചവുട്ടടി മണ്ണ് ഇടിച്ചെടുത്തതിന് എന്നോട് വഴക്കിട്ടവരുടെ വീട്ടു മുറ്റങ്ങളിലെല്ലാം സ്വന്തം കാറും ,മോട്ടോർ സൈക്കിളുകളും ലോറിയും ഓട്ടോറിക്ഷകളും കാർ ഷെഡ്ഡുകളും !! .
എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ റോഡ് നിർമ്മാണവുമായി ഞാനനുഭവിച്ച മാനസിക വ്യഥകൾക്ക് ആശ്വാസം പകർന്നുതന്നിരുന്ന തിരുക്കൊയിലോത്ത് കൃഷ്ണൻ മാസ്റ്ററും ഇന്നില്ല !
ഇടവഴിയിൽ നിന്നും പുളിക്കൂൽ എന്ന വീട്ടിലേയ്ക്ക് കയറിപ്പോകാനുള്ള കോണിയുടെ അടിയിലെ രണ്ടുപടികൾ റോഡുനിർമ്മാണത്തിനായി ഞാൻ ഇടിച്ചുമാറ്റുമ്പോൾ അശേഷം എതിർക്കാതെ എന്നെ ചീത്തവിളിക്കത്രെ സഹിച്ചുനിന്ന നല്ല മനസ്സുളള പുളിക്കൂൽ ശ്രീനിയും പുരോഗമന ചിന്താഗതിക്കാരനായ അച്ഛനും ഇന്നില്ല .എനിക്ക് പ്രോത്സാഹനം തന്ന സാമൂഹ്യപ്രവർത്തകൻ ,കമ്യുണിസ്റ്റ്കാരൻ കെ കെ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നില്ല .വളർച്ചയുടെ വികസനത്തിൻറെ പാതയിൽ ബഹുദൂരം മുന്നോട്ടെത്തിനിൽക്കുന്ന തട്ടോളിക്കരയൂടെ ചില പഴയ കാലഓർമ്മകൾ കൃതജ്ഞതാനിർഭരമായ മനസ്സോടെ പങ്കുവെച്ചുവെന്നുമാത്രം .
( തട്ടോളിക്കരയുടെ നാട്ടുപുരാണം തുടരും )
With Pranams,
Divakaran Chombala.
Mob: 9895745432
English Summary: KRISHNAN MASTER THATTOLIKARA HISTORY
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments