നെൽ ചെടികളിൽ കലാസൃഷ്ടി ഒരുക്കി ഗ്യോഡ; ടോക്കിയോ ഒളിമ്പിക്സ് കാലത്തെ കൃഷി കാഴ്ച
മനുഷ്യന്റെ കായികമായ കഴിവുകളെ മാത്രം അടയാളപ്പെടുത്തുന്ന വേദികൾ അല്ല ഒളിമ്പിക്സുകൾ. കലയും സംസ്കാരവും സാങ്കേതിക വിദ്യയും വിളംബരം ചെയ്യുന്ന ആഘോഷങ്ങൾ കൂടിയാണ് ഓരോ ഒളിമ്പിക്സുകളും. ടോക്കിയോവിലെ ഒളിമ്പിക്സ് ഗ്രൗണ്ടിൽ നിന്നും ഏറെയകലെയല്ലാതെ ഗ്യോഡയിലെ ഒരു പാടത്തെ നെല്ലുകളാണ് കാർഷിക കലാവിദ്യയുടെ ഒരു നവീന കാഴ്ചയൊരുക്കുന്നത്. ജപ്പാന്റെ കാർഷിക സംസ്കൃതിയും കലാപാരമ്പര്യവും ഒരുപോലെ വിളിച്ചോതുന്ന ഈ പാടങ്ങളുടെ ആകാശ കാഴ്ച ഏറെ കൗതുകമാവുകയാണ്.
ജീവനുള്ള കൂറ്റൻ ഒരു ഇൻസ്റ്റലേഷൻ കലാസൃഷ്ടിയാണ് ഈ നെൽപ്പാടങ്ങൾ എന്ന് പറയാം. സവിശേഷമായ ജാപ്പനീസ് ചിത്രകലാശൈലിയിലുള്ള ചിത്രമാണ് ഈ നെൽ ചെടികൾ വരച്ചുവെക്കുന്നത്. പ്രസിദ്ധ ജാപ്പനീസ് ചിത്രകാരൻ വുഡ് ബ്ലോക്ക് പ്രിന്റിൽ കൂറ്റൻ തിരമാലകളും മൗണ്ട് ഫുജി പർവതവുമാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ചതിന് സമാനമായ മുഖച്ഛായയുള്ള കബുകി നടന്റെ രൂപവും ഇതോടൊപ്പമുണ്ട്.
വിനോദ സഞ്ചാരികളെ ആകർഷിക്കാനായി 2008ൽ, ടോക്കിയോയുടെ വടക്ക് സൈത്താമയിലെ ഗ്യോഡ പട്ടണം ആരംഭിച്ച പ്രതിവർഷ പരിപാടിയുടെ ഭാഗമായാണ് കൃഷിഭൂമിയിൽ ഈ ചിത്രങ്ങൾ വളർത്തിയെടുത്തിരിക്കുന്നത്. ഇത് ആദ്യമായല്ല ഇവർ ഇത്തരം ഒരു കലാസൃഷ്ടി ഒരുക്കുന്നത്, 2015ൽ 28,000 ചതുരശ്ര മീറ്റർ അളവിൽ ലോകത്തിലെ ഏറ്റവും വലിയ 'നെൽവയൽ ചിത്രം' സൃഷ്ടിച്ചുകൊണ്ട് അവർ ഒരു ഗിന്നസ് റെക്കോർഡ് പോലും നേടിയിട്ടുണ്ട്.
ഓരോ വർഷവും കമ്മിറ്റി ഒരു പുതിയ കാർഷിക ചിത്രത്തിന്റെ രൂപകൽപ്പനയുമായി വരും. നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ വ്യത്യസ്ത നിറങ്ങളിലുള്ള നെല്ലുകൾ നട്ടുപിടിപ്പിക്കുകയും അടുത്തുള്ള ഒരു വാച്ച് ടവറിൽ നിന്നും നോക്കിയാൽ കാണാൻ കഴിയുന്ന മനോഹരമായ ചിത്രങ്ങൾ 'വളർത്തിയെടുക്കുകയും' ചെയ്യുന്നു. വർഷത്തിന്റെ തുടക്കത്തിൽ ആണ് ഡിസൈൻ തിരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് മെയ് മാസത്തിൽ നടീൽ നടക്കും. 2019ൽ ജപ്പാൻ ആതിഥേയത്വം വഹിച്ച റഗ്ബി ലോകകപ്പിനെ ആദരിച്ച് ഇവർ തയാറാക്കിയ സമാനരീതിയിലുള്ള കലാസൃഷ്ടി ഏറെ ശ്രദ്ധ നേടിയിരുന്നു. അങ്ങനെയാണ് ഈ വർഷത്തെ ചിത്രം ടോക്കിയോ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിൽ, ജപ്പാൻറെ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടാൻ ഉദ്ദേശിച്ച് തയ്യാറാക്കിയത്. ഒളിമ്പിക്സിനായി വിദേശ സന്ദർശകരുടെ തിരക്ക് രാജ്യത്ത് ഉണ്ടാകുമെന്ന അനുമാനത്തിൽ മികച്ച ഒരു കലാസൃഷ്ടി തന്നെ ഒരുക്കാൻ ആണ് കമ്മിറ്റി തീരുമാനിച്ചത്.
''ജപ്പാനിലെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമായ നെൽകൃഷി പാടത്ത് ജാപ്പനീസ് കലകളായ ഉക്കിയോ (വുഡ്ബ്ലോക്ക് പ്രിന്റുകൾ), കബുകി (തിയേറ്റർ) എന്നിവ കാണിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ജപ്പാനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു'' - ഗ്യോഡ നഗര ഉദ്യോഗസ്ഥൻ ശുഹെ തഗാഷിര പറയുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വിദേശ പ്രേക്ഷകരെ തടയുകയും, മിക്ക ഗെയിംസ് ഇവന്റുകളും കാണാൻ ആഭ്യന്തര കാണികളെ പോലും ഗ്യാലറിയിൽ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്തതോടെ ഗ്യോഡയിലെ കലാകാരന്മാർ ഉദ്ദേശിച്ചത്ര കാഴ്ചക്കാർ എത്തുന്നില്ല. പക്ഷേ, എല്ലാ ദിവസങ്ങളിലും, 50 മീറ്റർ ഉയരമുള്ള സമീപത്തെ വാച്ച് ടവറിൽ നിന്ന് കാഴ്ചകൾ കാണാൻ നിരവധിപ്പേർ എത്തുന്നുണ്ട്. കോവിഡ് മഹാമാരി കാഴ്ചക്കാരെ കുറച്ചെങ്കിലും തങ്ങളുടെ കലാസൃഷ്ടിയെ തികഞ്ഞ ശ്രദ്ധയോടെയാണ് ഗ്യോഡക്കാർ 'വളർത്തുന്നത്'. നഗരത്തിലെ കാർഷിക വകുപ്പിലെ ഒരു ഡസനോളം ഉദ്യോഗസ്ഥർ കലാസൃഷ്ടിയിലെ കളപറിക്കാനും പരിപാലിക്കാനും സദാ സന്നദ്ധരായി ഉണ്ട്.
സമൂഹത്തെ ഒന്നിപ്പിക്കാനും കൃഷിയിൽ താൽപര്യം വർധിപ്പിക്കാനും കൂടി ഉദ്ദേശിച്ചു കൊണ്ടാണ് ഈ കാർഷിക-കലാ സൃഷ്ടി ഒരുക്കുന്നത്. എല്ലാ വർഷവും വയലിലെ ഈ കലാസൃഷ്ടിയുടെ നിർമാണത്തിൽ ആയിരത്തോളം ആളുകളാണ് പങ്കെടുക്കുന്നത്. കൃത്യവും കലാപരവുമായ ചിത്രം നിർമിക്കാനായി ശരിയായ സ്ഥലത്ത് ശരിയായ ഇനം നെല്ല് നടുക എന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയ ആണ്. അനുഭവ പരിചയമുള്ള കർഷകരായ വളണ്ടിയർമാരും പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെയുള്ള കൃഷിയിൽ യാതൊരു മുൻ പരിചയവും ഇല്ലാത്തവരും ഒത്തു ചേർന്നാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
കോവിഡ് പാൻഡെമിക് മൂലമുള്ള നിയന്ത്രണങ്ങൾ ഇത്തവണ നടീലിന് ആളുകളുടെ എണ്ണം എണ്ണം പകുതിയായി കുറയ്ക്കാൻ സംഘാടകരെ നിർബന്ധിതരാക്കി. എന്നിരുന്നാലും ഒക്ടോബറിൽ അരി വിളവെടുക്കുമ്പോഴേക്കും കോവിഡ് രോഗവ്യാപ്തി കുറയുമെന്നും കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിളവെടുപ്പുത്സവം നടത്താമെന്നുമാണ് സംഘാടകരുടെ പ്രതീക്ഷ. ഈ കാർഷിക ചിത്രകലാ സംരഭത്തിൽ പങ്കാളികളായവർക്ക് നവംബർ അവസാനം ഒരു സ്നേഹസമ്മാനം ലഭിക്കും, രണ്ട് കിലോഗ്രാം അരി!.
English Summary: art appears in rice paddies in Saitama for the Tokyo 2020 Olympics
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments